കണ്ണ് ചുവപ്പിക്കാന്‍ ചുണ്ടപ്പൂവ് തേച്ചു, വയറ് തോന്നിക്കാന്‍ തുണി തയ്ച്ച് കെട്ടി.. ആ ക്ലൈമാക്‌സ് സീന്‍ മാറ്റുകയായിരുന്നു: സായ് കുമാര്‍

താന്‍ അഭിനയിച്ചതില്‍ വച്ച് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട വില്ലന്‍ വേഷത്തെ കുറിച്ച് നടന്‍ സായ് കുമാര്‍. ‘കുഞ്ഞിക്കൂനന്‍’ എന്ന ചിത്രത്തിലെ ഗരുഡന്‍ വാസു ആയി വേറിട്ട ഗെറ്റപ്പിലായിരുന്നു സായ് കുമാര്‍ എത്തിയത്. ചിത്രത്തിലെ ഗെറ്റപ്പിനെ കുറിച്ചാണ് സായ് കുമാര്‍ ഇപ്പോള്‍ പറയുന്നത്.

താന്‍ അഭിനയിച്ചതില്‍ ഏറ്റവും വ്യത്യസ്തമായ വില്ലന്‍ വേഷമായിരുന്നു കുഞ്ഞിക്കൂനനിലെ ‘ഗരുഡന്‍ വാസു’. പട്ടണം റഷീദ് ആയിരുന്നു ചിത്രത്തില്‍ തന്റെ മേക്കപ്പ് മാന്‍. ഗരുഡന്‍ വാസുവിന്റെ രൂപത്തിലേക്ക് തന്നെ എത്തിക്കുക എന്നത് ഒരല്‍പം ശ്രമകരമായ ദൗത്യമായിരുന്നു.

അതിനായി തല മുടി പറ്റെവെട്ടി. അന്ന് താണ്ഡവം സിനിമയ്ക്ക് വേണ്ടി തല മൊട്ട അടിച്ച ശേഷം മുടി കുറച്ചു വളര്‍ന്നു വരുന്ന സമയമായിരുന്നു. തുടര്‍ന്ന് തലയില്‍ ബ്രൗണ്‍ കളര്‍ പൂശി. അതിന് ശേഷം കണ്ണ് ചുവപ്പിക്കാന്‍ കഥകളിക്കാര്‍ ഉപയോഗിക്കുന്ന ചുണ്ടപ്പൂവ് എന്ന പൊടി തേച്ചു.

ചെവിയില്‍ രോമം വെച്ചു, കൂടാതെ വയറ് തോന്നിക്കാന്‍ ഒരു തുണി തയ്ച്ചുകെട്ടി. പക്ഷേ ഇത്രയൊക്കെ ചെയ്തിട്ടും വാസു എന്ന കഥാപാത്രം പൂര്‍ണ്ണതയില്‍ എത്തിയില്ല. എന്തോ ഒരു കുറവ് തോന്നിയ പട്ടണം റഷീദ് തന്റെ കൈവശമുള്ള മീശചാക്ക് തുറന്ന്, അതിനുള്ളില്‍ കുറേനേരം പരതി ഒരു മീശ സംഘടിപ്പിച്ചു.

ആ മീശ വച്ചു കഴിഞ്ഞപ്പോള്‍ താന്‍ ശരിക്കും ഗരുഡന്‍ വാസുവായി മാറി. ചിത്രത്തിന്റെ ക്ലൈമാക്സ് ഫൈറ്റ് സീന്‍ മഴയത്തായിരുന്നു പ്ലാന്‍ ചെയ്തത്. അതിനായി മുംബൈയില്‍ നിന്നും ഇതേ മീശയുടെ കൂടുതല്‍ ക്വാളിറ്റിയുള്ളത് പട്ടണം റഷീദ് മീശ ഓര്‍ഡര്‍ ചെയ്തു.

എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വന്ന മീശയും ഉപയോഗിച്ചു കൊണ്ടിരുന്ന മീശയും തമ്മില്‍ യാതൊരു സാമ്യവുമില്ലായിരുന്നു. വെള്ളം നനഞ്ഞാല്‍ മീശയുടെ വലിപ്പവും ഷെയ്പ്പും മാറുമെന്നായപ്പോള്‍ ക്ലൈമാക്സിലെ മഴ നനഞ്ഞുള്ള ഫൈറ്റ് സീന്‍ അണിയറ പ്രവര്‍ത്തകര്‍ മാറ്റുകയായിരുന്നു എന്നാണ് സായ്കുമാര്‍ കാന്‍ മീഡിയ ചാനലിനോട് പറയുന്നത്.