'ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത് ഞാനും റഹ്മാനും, പ്രണയം തോന്നിയിട്ടുള്ളത് രഘുവരനോട് മാത്രം' വെളിപ്പെടുത്തലുകളുമായി നടി രോഹിണി

പഴയകാല നായികമാരില്‍ ഒരാളാണ് രോഹിണി. 80 കളില്‍ റഹ്മാന്‍-രോഹിണി ജോഡികളുടേതായി നിരവധി സൂപ്പര്‍ഹിറ്റുകളും പിറന്നു. ഇവരെ ചേര്‍ത്തുകെട്ടി നിരവധി ഗോസിപ്പ് വാര്‍ത്തകളും പിറന്നു.

എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ രോഹിണി പറയുന്നത് ഗോസിപ്പ്‌കോളങ്ങളില്‍ താനും റഹ്മാനും ആയിരുന്നുവെങ്കിലും തനിക്ക് പ്രണയം തോന്നിയിട്ടുള്ളത് റഹ്മാനോട് മാത്രമായിരുന്നുവെന്ന് മഴവില്‍ മനോരമയുടെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ പറഞ്ഞു.

രഘുവരനുമായി പ്രണയവിവാഹം ആയിരുന്നുവെങ്കിലും പിന്നീട് ഇവര്‍ വിവാഹമോചിതരായി. ഡിവോഴ്‌സിന് കുറച്ചുകാലം കഴിഞ്ഞപ്പോള്‍ രഘുവരന്‍ മരിക്കുകയും ചെയ്തു.

അതിന് ശേഷം മറ്റൊരു വിവാഹത്തിന് രോഹിണി കൂട്ടാക്കിയില്ല. അതിന് കാരണം രോഹിണി പറയുന്നത് ഇങ്ങനെ. “എനിക്കാരു രണ്ടാനമ്മയുണ്ടായിരുന്നു. എന്റെ ചെറുപ്രായത്തില്‍ അമ്മ മരിച്ചതാണ്. അതുകൊണ്ട് ഒരു രണ്ടാനച്ഛനുണ്ടായാല്‍ അത് റിഷിയെ (മകനെ) എങ്ങനെ ബാധിക്കുമെന്ന ഭയമുണ്ടായി. ഇപ്പോള്‍ നല്ല സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. റിഷിയെ ശ്രദ്ധിക്കാന്‍ സാധിക്കുന്നുണ്ട്. ഞങ്ങള്‍ക്കിടയില്‍ ആരുമില്ല. ഞങ്ങളെ രണ്ടുപേരെയും നോക്കിക്കൊള്ളാം എന്ന് പറഞ്ഞ് ആരും ഇതുവരെയും വന്നിട്ടുമില്ല” –

രഘുവരനെക്കുറിച്ച് രോഹിണി പറഞ്ഞത് ഇങ്ങനെ.

“രഘു നല്ല സ്‌നേഹമുള്ളയാളായിരുന്നു. ആരുവന്നു ചോദിച്ചാലും എന്തു വേണമെങ്കിലും കൊടുക്കും. അഡിക്ഷന്‍ എന്ന അസുഖമായിരുന്നു പ്രശ്‌നം. ഞാന്‍ ആ രോഗത്തോടു തോറ്റുപോയി. രഘുവിനെ അതില്‍നിന്നും പുറത്തു കൊണ്ടുവരാന്‍ ഒരുപാടു ശ്രമിച്ചെങ്കിലും സാധിച്ചില്ല. മകനെയും അതു ബാധിക്കുമെന്നു തോന്നിയപ്പോഴാണ് പിരിയാന്‍ തീരുമാനിച്ചത്. രഘുവിനെയും രക്ഷപ്പെടുത്തണം എന്നു വിചാരിച്ചെങ്കിലും അഞ്ചു വയസ്സുള്ള മകനെയോര്‍ത്തപ്പോഴാണ് പിരിഞ്ഞത്. തന്റെ ആദ്യപ്രണയമായിരുന്നു രഘു”.