'മൃഗക്ഷേമ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടത് അഞ്ചുലക്ഷം രൂപ'; ശ്രീധരന്‍ പിള്ളയെ വേദിയിലിരുത്തി കേന്ദ്ര സര്‍ക്കാര്‍ ഓഫീസിനെതിരെ രഞ്ജിത്ത്

മൃഗങ്ങളെ ഉപയോഗിച്ചുള്ള രംഗങ്ങളുള്ള ചിത്രങ്ങള്‍ പുറത്തിറക്കണമെങ്കില്‍ മൃഗക്ഷേമ സര്‍ട്ടിഫിക്കറ്റിനായി ലക്ഷങ്ങള്‍ കൈക്കൂലി നല്‍കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്ന് സംവിധായകന്‍ രഞ്ജിത്ത്. ഫരീദാബാദിലെ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫീസിന് എതിരെയാണ് രഞ്ജിത്തിന്റെ ആരോപണം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയെ വേദിയിലിരുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഓഫീസിനെതിരെ രഞ്ജിത്ത് തുറന്നടിച്ചത്. താന്‍ ഒരുക്കിയ ഡ്രാമ എന്ന ചിത്രത്തിലെ ഒരു സീനില്‍ കുതിരയെ ഉപയോഗിക്കേണ്ടി വന്നതും, മൃഗക്ഷേമ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിനാല്‍ ആ രംഗം കട്ട് ചെയ്ത് കളഞ്ഞതും ചൂണ്ടിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ പരാതി.

“വലിയ സിനിമാ നിര്‍മ്മാതാക്കളൊക്കെ ഇവിടെ സന്നിഹിതരാണ്. ഇവിടെ ഇത് പറയാന്‍ കാരണം, ശ്രീധരന്‍പിള്ള ചേട്ടനുണ്ട്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായ ഒരാള്‍. ഫരീദാബാദില്‍ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് എന്നൊരു ഓഫീസ് ഉണ്ട്. മുമ്പ് അത് ചെന്നൈയില്‍ ആയിരുന്നു. സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങള്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തുന്ന രേഖകള്‍ സമര്‍പ്പിച്ച് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നേടേണ്ട ഓഫീസ് ആണ് ഇത്. ഫരീദാബാദില്‍ ഇപ്പോള്‍ നടക്കുന്നത് പിടിച്ചുപറി അല്ലെങ്കില്‍ പകല്‍ക്കൊള്ളയാണ്. നിങ്ങള്‍ എന്തുതരം പേപ്പറുകളുമായി പോയാലും അഞ്ചു ലക്ഷം മുതലാണ് കൈക്കൂലി. അത് വാങ്ങിയിട്ടേ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയുള്ളൂ.”

Read more

“മോഹന്‍ലാലിനെ നായകനാക്കി ഞാന്‍ ഒരുക്കിയ “ഡ്രാമ”യില്‍ ഒരു ക്രിസ്ത്യന്‍ മരണവിലാപയാത്രയുടെ ഭാഗമായി കുതിരകളെ പൂട്ടിയ വണ്ടിയുണ്ടായിരുന്നു. ആ കുതിരകള്‍ക്ക് ആപത്ത് സംഭവിച്ചിട്ടില്ല എന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡുകാര്‍ പറഞ്ഞു. ഉടമസ്ഥയായ സ്ത്രീ തന്നെയാണ് കുതിര വണ്ടി ഓടിച്ചിരുന്നത്. അവര്‍ മൃഗഡോക്ടറേ കൊണ്ട് എഴുതിച്ച് നല്‍കിയ സാക്ഷ്യപത്രം തിരുവനന്തപുരത്ത് സെന്‍സര്‍ ബോര്‍ഡിനെ കാണിച്ചിട്ടും ഫലമുണ്ടായില്ല. ഫരീദാബാദില്‍ പോകണമെന്ന് പറഞ്ഞു. അതിനര്‍ത്ഥം അഞ്ച് ലക്ഷം മുതല്‍ അതിന് മുകളിലേക്കുള്ള തുക കൈക്കൂലി കൊടുക്കുക എന്ന് തന്നെയാണ്. അല്ലാതെ ലണ്ടനിലെ രണ്ട് കുതിരകളുടെ ആരോഗ്യത്തിലുള്ള അതീവ ഉത്കണ്ഠ കൊണ്ടല്ല ഇത്. ഫരീദാബാദില്‍ ചെന്നപ്പോള്‍ ആദ്യത്തെ രണ്ട്മൂന്ന് ദിവസം ഓഫീസില്‍ സ്റ്റാഫില്ല എന്ന് പറഞ്ഞു. റിലീസ് തീരുമാനിച്ച സിനിമയാണ്. വളരെ വേദനാപൂര്‍വം കുതിരകള്‍ വരുന്ന ആ ഷോട്ട് വെട്ടിക്കളയേണ്ടി വന്നു.” രഞ്ജിത്ത് പറഞ്ഞു.