പോസ്റ്റർ ഒട്ടിക്കുന്നത് നല്ല രാഷ്ട്രീയക്കാരനാകുന്നതിന്റെ മാനദണ്ഡമല്ല: രമേഷ് പിഷാരടി

സിനിമാപ്രവര്‍ത്തകന്‍ എന്നതിനൊപ്പം സ്വന്തമായി രാഷ്ട്രീയ കാഴ്ച്ചപ്പാട് കാത്തുസൂക്ഷിക്കുന്ന താരം കൂടിയാണ് രമേഷ് പിഷാരടി. ഇപ്പോഴിതാ മനോരമയുമായുള്ള അഭിമുഖത്തില്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം.

രാഷ്ട്രീയ പ്രവര്‍ത്തനം ഒരു അഡ്മിനിസ്‌ട്രേറ്റീവ് ജോലിയാണെന്നാണ് എന്റെ അഭിപ്രായം. ഇവിടെ മാത്രമാണ് രാഷ്ട്രീയത്തിലെത്തുമ്പോള്‍ നിങ്ങള്‍ പണ്ട് പോസ്റ്ററൊട്ടിച്ചിടുണ്ടോ പണ്ട് പൊലീസിന്റെ തല്ലുകൊണ്ടിട്ടുണ്ടോയെന്നൊക്കെ ചോദിക്കുന്നത്. പോസ്റ്ററൊട്ടിക്കുന്നത് നല്ല രാഷ്ട്രീയക്കാരനാകുന്നതിന്റെ മാനദണ്ഡമല്ല. ഞാന്‍ മുഴുവന്‍സമയ രാഷ്ട്രീയക്കാരനല്ല. കലാകാരനാണ്. രമേഷ് പറഞ്ഞു.

രാഷ്ട്രീയത്തിലിടപെടാന്‍ ആ സമയത്തു തിരഞ്ഞെടുപ്പു വേണ്ടിവന്നുവെന്നു മാത്രം. എന്റെ അടുത്ത സുഹൃത്താണ് ധര്‍മജന്‍. അവനുവേണ്ടി പ്രചാരണത്തിനിറങ്ങി. ഞാന്‍ മുകേഷേട്ടനും ഇന്നസെന്റേട്ടനും വേണ്ടി പ്രചാരണത്തിനു പോയിട്ടുണ്ട്. അഭിഭാഷകരും എന്‍ജിനീയര്‍മാരും യോഗികളും വരെ രാഷ്ട്രീയത്തിലുണ്ടല്ലോ. അതുപോലൊന്നു മാത്രമാണു സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ രാഷ്ട്രീയക്കാരനാകുന്നതും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.