'ചാക്കോച്ചനെ കൊണ്ട് വലിയ ഉപദ്രവമായിരുന്നു : തനിക്ക് അസൂയയായിരുന്നുവെന്ന് രമേഷ് പിഷാരടി

അനിയത്തിപ്രാവിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് രമേഷ് പിഷാരടി കുഞ്ചാക്കോ ബോബനൊപ്പമുള്ള ചിത്രം പങ്കുവെച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇഷ്ടം കൂടുതലുള്ളവര്‍, ഇഷ്ടം കുറഞ്ഞവര്‍. ഇവരേയുള്ളു നിങ്ങള്‍ക്ക് ഇഷ്ടം ഇല്ലാത്തവരില്ല. എന്റെ അസൂയയ്ക്ക് 25 വയസായി. വെറുക്കാനൊരു കാരണം തരൂ മിഷ്ടര്‍,” എന്നായിരുന്നു ചിത്രത്തിന് പിഷാരടി നല്‍കിയ അടിക്കുറിപ്പ്.

ഇപ്പോഴിതാ ആ ചിത്രത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് രമേഷ് പിഷാരടി. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പട സിനിമ കണ്ട് തിരിച്ചുവരുമ്പോള്‍ എടുത്ത ഫോട്ടോയാണത്. ഞാന്‍ പൊതുവെ ഇവരുടെ കൂടെ എടുക്കുന്ന ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറില്ല. ആ സമയത്ത് അനിയത്തിപ്രാവിന്റെ 25ാം വാര്‍ഷികമായിരുന്നു. ആ ദിവസമാണ് ഈ ചിത്രം ഞാന്‍ പങ്കുവെച്ചതെന്നും രമേഷ് പിഷാരടി പറഞ്ഞു.

എനിക്കിയാളോട് വലിയ അസൂയയായിരുന്നു. നമ്മള്‍ കോളേജിലൊക്കെ പഠിക്കുമ്പോള്‍ പെണ്ണുങ്ങള്‍ മുഴുവന്‍ കുഞ്ചാക്കോ ബോബന്‍ എന്ന് പറഞ്ഞ് ഓട്ടോഗ്രാഫ് ബുക്കിന്റെ കവറിലും അതിലും ഇതിലുമൊക്കെ ഇയാളെ കൊണ്ട് വലിയ ഉപദ്രവമായിരുന്നു. അപ്പോള്‍ എനിക്ക് വലിയ അസൂയയായിരുന്നു. അതാണ് ആ ചിത്രത്തിന് അസൂയയുടെ 25 വര്‍ഷം എന്ന് ക്യാപ്ഷനിട്ടതും,’ രമേഷ് പിഷാരടി വ്യക്തമാക്കി.