ഫാല്‍കെ പുരസ്‌കാരം; ബസ്‌ ഡ്രൈവറായ തന്റെ സുഹൃത്തിന് സമര്‍പ്പിച്ച് രജനീകാന്ത്

ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരം ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് തന്റെ പഴയ സുഹൃത്തായ ഡ്രൈവറിന്’ സമര്‍പ്പിച്ച് രജനീകാന്ത്. ബസ് കണ്ടക്ടറായി ജോലി നോക്കുന്ന സമയത്ത് സഹപ്രവര്‍ത്തകനും ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡ്രൈവറുമായിരുന്ന രാജ് ബഹദൂറിനാണ് ഈ അവാര്‍ഡ് രജനി സമര്‍പ്പിച്ചത്.

രജനിയുടെ വാക്കുകള്‍ ഇങ്ങനെ

ഈ അവാര്‍ഡ് എന്റെ ഗുരുനാഥനായ കെ. ബാലചന്ദര്‍ സാറിന് സമര്‍പ്പിക്കുന്നു. ഈ നിമിഷം ഞാന്‍ അദ്ദേഹത്തെ നന്ദിയോടെ സ്മരിക്കുന്നു, മൂല്യങ്ങള്‍ പഠിപ്പിച്ച് വളര്‍ത്തിയ പിതാവിനു തുല്യനായ എന്റെ ജ്യേഷ്ഠസഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്വാദിനും കര്‍ണാടകയിലെ എന്റെ സുഹൃത്തും ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡ്രൈവറും സഹപ്രവര്‍ത്തകനുമായ രാജ് ബഹദൂറിനും ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നു. ഞാന്‍ ഒരു ബസ് കണ്ടക്ടറായിരുന്നപ്പോള്‍ എന്നിലെ അഭിനയ പ്രതിഭയെ തിരിച്ചറിഞ്ഞ് എന്നെ സിനിമയിലേക്ക് കാലെടുത്തു വെയ്ക്കാന്‍ പ്രോത്സാഹിപ്പിച്ചത് രാജ് ബഹദൂറാണ്.

‘എന്റെ സിനിമകള്‍ നിര്‍മ്മിച്ച എല്ലാ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും എന്നോടൊപ്പം പ്രവര്‍ത്തിച്ച സാങ്കേതിക വിദഗ്ധര്‍ക്കും എന്നോടൊപ്പം അഭിനയിച്ച നടീനടന്മാര്‍ക്കും, വിതരണക്കാരും, മാധ്യമ പ്രവര്‍ത്തകര്‍ക്കും എന്റെ എല്ലാ ആരാധകര്‍ക്കും ഞാന്‍ ഈ അവാര്‍ഡ് സമര്‍പ്പിക്കുകയാണ്. എന്നെ വളര്‍ത്തിയ എന്റെ ദൈവങ്ങളായ തമിഴ് മക്കള്‍ക്ക് നന്ദി, അവരില്ലാതെ ഞാന്‍ ആരുമല്ല.