രജനികാന്തിന്റെ മകള്‍ക്ക് വീണ്ടും വിവാഹം കഴിക്കാനായത് പെരിയോര്‍ കാരണമെന്ന് മന്ത്രി; കുടുംബത്തിലുള്ളവരെ പറയാന്‍ നാണമില്ലേ എന്ന് ആരാധകര്‍

പെരിയോറിനെ വിമര്‍ശിച്ച രജനികാന്തിനെതിരെ എ.ഐ.എ.ഡി.എം.കെ നേതാവും മന്ത്രിയുമായ സെല്ലൂര്‍ കെ രാജു. “എങ്ങിനെയാണ് രജനികാന്തിന്റെ മകള്‍ക്ക് വീണ്ടും വിവാഹം കഴിക്കാനായത്? അത് പെരിയോറിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. അതുകൊണ്ട് അദ്ദേഹത്തെ മോശമാക്കി സംസാരിക്കുന്നത് ശരിയല്ല”- ഇതായിരുന്നു മന്ത്രിയുടെ പരാമര്‍ശം. രജനികാന്ത് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവരെ വിവാദത്തിലേക്ക് വലിച്ചിഴച്ച സെല്ലൂര്‍ കെ.രാജുവിനെതിരേയും ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

71-ല്‍ പെരിയോര്‍ നടത്തിയ സമരത്തില്‍ സീതയുടെയും രാമന്റെയും നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ചെന്നായിരുന്നു രജനിയുടെ ആരോപണം. ഇതിനെതിരെ പ്രതിഷേധവുമായി ദ്രാവിഡ പാര്‍ട്ടി പൊലീസില്‍ പരാതി നല്‍കി.

എന്നാല്‍, പരാമര്‍ശം പിന്‍വലിക്കാനോ മാപ്പ് പറയാനോ തയ്യാറല്ലെന്ന് രജനികാന്ത് വ്യക്തമാക്കി. താന്‍ പറഞ്ഞത് വാസ്തവമാണ്. അതില്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്നായിരുന്നു രജനികാന്തിന്റെ പ്രതികരണം. പെരിയോര്‍ വിഷയത്തില്‍ തെറ്റായ ഒരു കാര്യവും താന്‍ പറഞ്ഞിട്ടില്ലെന്നും നടന്ന കാര്യങ്ങള്‍ മാത്രമാണ് പ്രസംഗത്തില്‍ വ്യക്തമാക്കിയതെന്നും രജനികാന്ത് പറഞ്ഞു.