ആ മനുഷ്യന് ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ല എന്ന സത്യം അന്ന് തിരിച്ചറിഞ്ഞു; സുരേഷ് ഗോപിയെ കുറിച്ച് നിര്‍മ്മാതാവ്

സുരേഷ് ഗോപിയെ കുറിച്ചുള്ള നിര്‍മ്മാതാവ് ജോളി ജോസഫിന്റെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. അദ്ദേഹം തന്നെ ആശ്ചര്യപ്പെടുത്തിയതെന്ന് ജോളി പറയുന്നു.

ജോളിയുടെ വാക്കുകള്‍

‘സുരേഷ് ഗോപി എന്ന അഭിനേതാവിനെ പല വേദികളിലും വെച്ച് നേരില്‍ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കലും അടുത്തിടപഴകാനുള്ള അവസരം കിട്ടിയിട്ടില്ല , ഞാന്‍ ശ്രമിച്ചിട്ടുമില്ല എന്നതാണ് വാസ്തവം ! സൂപ്പര്‍ സ്റ്റാര്‍ഡത്തിന്റെ കാര്യത്തില്‍ മമ്മുക്കയുടെയും ലാലേട്ടന്റെയും , അവര്‍ക്ക് ഒപ്പം നില്‍ക്കുന്ന ഒരു നടനെന്ന രീതിയില്‍ പോലും എന്തുകൊണ്ടോ ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനുമല്ലായിരുന്നു …! ആനക്കാട്ടില്‍ ചാക്കോച്ചി , ബെത്ലഹേം ഡെന്നിസ് , ഭരത് ചന്ദ്രന്‍ IPS , മിന്നല്‍ പ്രതാപന്‍ , മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡ് നേടിയ കളിയാട്ടത്തിലെ കണ്ണന്‍ പെരുമലയാന്‍ , ഗുരുവിലെ ക്രൂരനായ രാജാവ് , അഡ്വക്കേറ്റ് ലാല്‍ കൃഷ്ണ വിരാഡിയാര്‍ , വടക്കന്‍ പാട്ട് കഥയിലെ വീര നായകന്‍ ആരോമല്‍ ചേകവര്‍ അങ്ങിനെയങ്ങിനെ 250 ഓളം സിനിമകളിലെ വ്യത്യസ്തയുള്ള വേഷങ്ങള്‍ വിസ്മരിക്കുന്നുമില്ല !

കഴിഞ്ഞ ശെനിയാഴ്ച വൈകുന്നേരം ഓഫീസില്‍ നിന്നും വീട്ടിലേക്കിറങ്ങുമ്പോള്‍ കൈലാഷിന്റെ വിളിവന്നു , സ്റ്റീഫന്‍ ദേവസ്സിയുമായി മാരിയറ്റ് ഹോട്ടലിലുണ്ട് ഉടനെ എത്തണം. ലുലുവിന്റെ ഫാഷന്‍ വീക്കില്‍ പങ്കെടുക്കാന്‍ വന്ന അവരുടെ കൂടെ ലുലുവിന്റെ എല്ലാമായ സ്വരാജിനെയും നടന്മാരായ നരേന്‍ ,അര്‍ജുന്‍ അശോകന്‍ , ഷൈന്‍ നിഗം , പിഷാരടി , ടിനി ടോം ഉണ്ണി മുകുന്ദന്‍ എന്നിവരെയും കണ്ടു വിശേഷങ്ങള്‍ പങ്കുവെക്കുമ്പോള്‍ സാക്ഷാല്‍ സുരേഷ് ഗോപി അവിടെത്തി . തൃക്കാക്കരയിലെ തിരഞ്ഞെടുപ്പുമായി വന്ന അദ്ദേഹം ഒരല്‍പം ക്ഷീണിതനായി കണ്ടു . എന്നിരുന്നാലും അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് ഞങ്ങളെല്ലാവരും വൈകുന്നേരം ഗംഭീരമാക്കി , പൊക്കമുള്ളവരുടെ കൂടെ പൊക്കമില്ലാത്തെന്റെ പടവും പിടിച്ചു. അതിനിടയില്‍ അദ്ദേഹം എന്നെ ഞായറാഴ്ച ഉച്ചക്ക് ഊണിനു ക്ഷണിച്ചു…!കുത്തരിചോറും പുളിശ്ശേരിയും ചമ്മന്തിയും അച്ചാറും തൈരും ആസ്വദിച്ച് കഴിച്ചിരുന്ന അദ്ദേഹത്തിനെ കാണാന്‍ എന്തൊരു ചേലായിരുന്നെന്നോ !

ഞാറാഴ്ച്ച ഊണ് സമയം മുതല്‍ രാത്രിവരെ ഞാനും കൈലാഷും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു ..ഗുരുവായും അച്ഛനായും അമ്മാവനായും ചേട്ടനായും സഹോദരനായും സ്‌നേഹിതനായും രാഷ്ട്രീയക്കാരനായും സഹപ്രവര്‍ത്തകനായും നടനായും അതിലുപരി പച്ച മനുഷ്യനായും നേരിലും ഫോണില്‍ കൂടിയും അദ്ദേഹം നടത്തിയ വേഷപ്പകര്‍ച്ചകള്‍ നേരിട്ട് കണ്ടനുഭവിച്ചു ! സ്വന്തം രാഷ്ട്രീയത്തിലുള്ളവരെ പോലും ‘പച്ചക്ക് പറഞ്ഞും ‘ സിനിമകളിലുള്ളവരുടെ പുറംപൂച്ചും പകയും പരിഭവങ്ങളും ‘പറയാതെ പറഞ്ഞും ‘ അദ്ദേഹമെന്നെ ആശ്ചര്യപ്പെടുത്തി ..

Read more

യാതൊരു ഭയമില്ലാതെ ആരെയും കൂസാതെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന എന്തൊരു മനുഷ്യനാണ് ഇദ്ദേഹം.. ?കാപട്യം നിറഞ്ഞ ഈ ലോകത്തില്‍, വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങുന്ന സുരേഷ് ഗോപിയെന്ന മനുഷ്യന് ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു . ! ഞാനിറങ്ങുമ്പോള്‍ എന്റെ കയ്യില്‍ ഒരു രൂപ ‘ കൈനീട്ടം ‘ തന്നിട്ടനുഗ്രഹിച്ചപ്പോള്‍ ചെറുപ്പത്തില്‍ റേഷനരി വാങ്ങിക്കാന്‍ ഒരു രൂപ തേടി ഞാന്‍ അലഞ്ഞതും അതിനുവേണ്ടി കഷ്ടപെട്ടതും ഓര്‍മവന്നു കണ്ണുനിറഞ്ഞു …! സുരേഷേട്ടാ , സത്യമായും നിങ്ങളിലെ പച്ച മനുഷ്യനെ ഞാന്‍ ആരാധിക്കാന്‍ തുടങ്ങിയെന്ന് പറയാന്‍ പെരുത്തഭിമാനം’.