"താരസാന്നിധ്യമില്ലാതെ ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയുന്നത് ചുരുക്കം സംവിധായകര്‍ക്ക് മാത്രം"

താരാധിപത്യത്തില്‍ നിന്ന് മലയാള സിനിമ വഴിമാറിയിട്ടില്ലെന്ന് തിരക്കഥാകൃത്തും നോവലിസ്റ്റുമായ പി എഫ് മാത്യൂസ്. ഇത്തരത്തില്‍ സിനിമ ചെയ്യാനും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാനും സാധിച്ചത് പ്രഗത്ഭരായ ചുരുക്കം ചില സംവിധായകര്‍ക്ക് മാത്രമാണെന്നും അദ്ദേഹം സൗത്ത് ലൈവിനോട് പറഞ്ഞു. താരങ്ങളില്ലാതെ സിനിമ ചെയ്യാന്‍ ഇന്നുള്ള സംവിധായകര്‍ക്ക് മാത്രമല്ല ഭരതനും സാധിച്ചിരുന്നുവെന്നും അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

താരാധിപത്യത്തില്‍ നിന്ന് മലയാളസിനിമ വഴിമാറിയോ എന്ന കാര്യത്തില്‍ സംശയമുണ്ട്. സിനിമ ജയിക്കാനല്ല സിനിമ ഉണ്ടാക്കാനായിട്ടാണ് താരം വേണ്ടത്. ഒരു താരത്തിന്റെ ഡേറ്റ് കിട്ടാത്തതിനാല്‍ സിനിമ ചെയ്യാന്‍ സാധിക്കാത്ത, സംവിധാനം ചെയ്താലും റിലീസ് ചെയ്യാന്‍ കഴിയാത്ത അവസ്ഥ ഇപ്പോഴുമുണ്ട്. ലിജോ പെല്ലിശ്ശേരി, ആഷിക് അബു തുടങ്ങി ചുരുക്കം ചില സംവിധായകര്‍ക്ക് മാത്രമാണ് താരങ്ങളില്ലാതെ പടം ചെയ്യാന്‍ കഴിയുന്നുള്ളൂ. അത് അവരായി ഉണ്ടാക്കിയെടുത്ത ജനസമ്മതി കൊണ്ടു മാത്രമാണ്.

മുമ്പ് ഭരതനും ഇത് സാധിച്ചിരുന്നു. വേറിട്ട രീതിയില്‍ ചിന്തിക്കുകയും ജനത്തെക്കൊണ്ട് അംഗീകരിപ്പിക്കാനും കഴിഞ്ഞ സംവിധായകന് മാത്രമേ അത് സാധിക്കൂ. ദിലീഷ് പോത്തനെ പോലെയുള്ളവര്‍ക്ക് ഇത് സാധിച്ചിട്ടുണ്ട്. അതൊരു ആരോഗ്യകരമായ മാറ്റം തന്നെയാണ്. അത് തുടര്‍ന്നു പോകണം എന്നാണ് എന്റെ ആഗ്രഹം. മാത്യൂസ് പറഞ്ഞു.