'അമ്മയുടെ മീറ്റിംഗില്‍ ഞാനിക്കാര്യം സംസാരിച്ചപ്പോള്‍ 'ബാത്‌റൂം' പാര്‍വതി എന്ന് ഇരട്ടപ്പേര് വീണു'

ഡബ്‌ള്യൂ. സി.സിയുടെ രൂപീകരണത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും ഭാഗമായി സിനിമയിലെ ജെന്‍ഡര്‍ പ്രസ്‌നങ്ങളില്‍ ചിലതെങ്കിലും പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. ഇന്നത്തെ തിരക്കഥകളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും സാനിറ്ററി പ്രശ്‌നങ്ങള്‍ക്ക് ഏകദേശ പരിഹാരമായതും സംഘടനയുടെ നേട്ടങ്ങളായി പാര്‍വതി ചൂണ്ടിക്കാണിക്കുന്നു.

“തിരക്കഥകള്‍ എങ്ങനെ എഴുതപ്പെടുന്നു എന്നതാണ് ഒരു വശം. ഇപ്പോഴത്തെ തിരക്കഥയില്‍ വരുന്ന മാറ്റങ്ങള്‍, ഉദാഹരണത്തിന് കുമ്പളങ്ങി നൈറ്റ്‌സ്. കുമ്പളങ്ങിയില്‍ അന്ന ബെന്നും ഗ്രേസും അവതരിപ്പിച്ച സ്വതന്ത്രമായ നിലനില്‍പ്പ് മാത്രമല്ല സൗബിന്റേത് പോലുള്ള കഥാപാത്രങ്ങളെയും നമുക്ക് കാണാം. മെന്റല്‍ ഹെല്‍ത്ത് ഇഷ്യൂസ് വന്നാല്‍ ഒരു പുരുഷന്‍ സഹായം ചോദിക്കുന്നത് ഒരു സ്ത്രീ സഹായം ചോദിക്കുന്നതിനേക്കാള്‍ അപമാനകരമാണ്. ജെന്‍ഡര്‍ ഇഷ്യൂസിന്റെ മറുവശമാണിത്. അത് കണ്ട് ഒരു ആണിനെങ്കിലും സമാധാനം ഉണ്ടായി കാണും. ഇത്തരം മാറ്റങ്ങള്‍ക്ക് തുടക്കമായത് ഡബ്‌ള്യൂ.സി.സി വന്ന ശേഷമാണെന്ന് ഉറച്ച് വിശ്വസിക്കുന്നു.”

“ജോലി സ്ഥലത്തെ സുരക്ഷയാണ് മറ്റൊന്ന്. 2014 ല്‍ ഇതേകുറിച്ച് അമ്മയുടെ മീറ്റിംഗില്‍ സംസാരിച്ചപ്പോള്‍ എനിക്ക് ബാത്‌റൂം പാര്‍വതി എന്ന് ഇരട്ടപ്പേര് വീണു. ഞാനത് ശ്രദ്ധിച്ചില്ല. പക്ഷേ, ഇപ്പോള്‍ ഒരു സെറ്റില്‍ ഒരു സാനിറ്ററി വാനെങ്കിലും വന്നിട്ടുണ്ട്. ഇനിയും അമ്മയുടെ ജനറല്‍ ബോഡിയില്‍ പോയി സംസാരിക്കും, ഇതേ കാര്യം ചോദിക്കും. ചിലത് കാലാകാലങ്ങളായി നമ്മള്‍ കണ്ടില്ലെന്ന് നടിക്കുന്നുണ്ട്. ഉദാഹരണത്തിന് സെറ്റിലെ ലഹരി ഉപയോഗം പോലുള്ള കാര്യങ്ങള്‍. ഇതെല്ലാം നിയമം മുഖേന തടയേണ്ടതാണ്.” ഒരു ആശയ സംവാദത്തില്‍ പാര്‍വതി പറഞ്ഞു.