'എന്റെ അവസരങ്ങള്‍ തട്ടിയെടുത്തത് നെടുമുടി'; തിലകന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നെടുമുടി

1990ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഹിസ് ഹൈനസ് അബ്ദുള്ളയിലെ നെടുമുടി വേണു ചെയ്ത വേഷം തന്നില്‍നിന്ന് തട്ടിയെടുത്തതാണെന്ന ആരോപണം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിലകന്‍ ഉന്നയിച്ചിരുന്നു. അന്ന് തിലകന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ് നെടുമുടി വേണു.

തിലകന്റെ വാക്കുകള്‍ ഇങ്ങനെ- നെടുമുടിവേണു മാത്രമല്ല അദ്ദേഹത്തിന്റെ കൂടെ മറ്റുപലരുമുണ്ട്. ഞാനാരുടെയും പേര് എടുത്ത് പറഞ്ഞിട്ടില്ല. നെടുമുടി വേണുവിന്റെ പേര് മാത്രമേ പറഞ്ഞിട്ടുള്ളൂ. അത് പറയാനൊരു കാരണമുണ്ട്. 1990 ലാണെന്നാണ് എന്റെ ഓര്‍മ. എന്നെപ്പോലൊരു സീനിയര്‍ ആര്‍ട്ടിസ്റ്റിന് ഹിസ് ഹൈനസ് അബ്ദുള്ളയില്‍ എഴുതിവന്നപ്പോള്‍ വേഷമില്ലെന്ന് പറഞ്ഞത് ഞാന്‍ വിശ്വസിക്കണോ. ഒരിക്കലും വിശ്വസിക്കില്ല. ആ റോള്‍ എന്നില്‍ നിന്ന് തട്ടിയെടുത്തതാണ്. എന്നോട് പറഞ്ഞ തമ്പുരാന്‍ നെടുമുടിവേണു എടുത്ത തമ്പുരാന്‍ തന്നെയാണ്.

തിലകന്റെ ഈ ആരോപണങ്ങള്‍ക്ക് മനോരമ ന്യൂസിന്റെ നേരെ ചൊവ്വയിലാണ് ഇപ്പോള്‍ നെടുമുടി വേണു മറുപടി നല്‍കിയിരിക്കുന്നത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ.

“വേദന തോന്നിയത് അദ്ദേഹം അങ്ങനെ പറഞ്ഞതു കൊണ്ടല്ല. ഞങ്ങള്‍ ഒന്നിച്ച് ഉറങ്ങുകയും ഉണ്ണുകയും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഞാനൊരു സിനിമ സംവിധാനം ചെയ്തപ്പോള്‍ അതില്‍ കേന്ദ്രകഥാപാത്രം ചെയ്തത് തിലകന്‍ ചേട്ടനാണ്. ഗോപി ചേട്ടന് വേണ്ടിയാണ് ആദ്യം ആലോചിചത്. പിന്നീട് അദ്ദേഹത്തിന് വയ്യാതായതോടെ തിലകന്‍ ചേട്ടന്‍ അഭിനയിക്കുകയായിരുന്നു.

ഇങ്ങനെയൊക്കെ ഉണ്ടായിട്ടും ഒരു സുപ്രഭാതത്തില്‍ ഇരുന്ന് ഇങ്ങനെ പറയുക എന്നു പറഞ്ഞാല്‍ അതെന്റെ ജീവിതത്തെ ഒരുപാട് വേദനിപ്പിച്ചു. അദ്ദേഹത്തെപ്പറ്റി എന്നോട് പലരും പലകാര്യങ്ങളും പറയുമായിരുന്നു. തിലകന്‍ ചേട്ടനോട് തന്നെ എന്നെക്കുറിച്ചും പല തെറ്റായകാര്യങ്ങളും പറയാറുണ്ടായിരുന്നു. ആ മാനസികാവസ്ഥയില്‍ അദ്ദേഹം പെട്ടന്ന് പ്രതികരിക്കും. അത്ര സാധുവായിരുന്നു തിലകന്‍ ചേട്ടന്‍. അങ്ങനെ ആരെങ്കിലുമൊക്കെ പറഞ്ഞു കൊടുത്ത് തെറ്റിദ്ധാരണ വന്നതാകാം. അങ്ങനെയാണ് ഞാന്‍ സ്വയം സമാധാനിച്ചത്” – നെടുമുടി വേണു പറഞ്ഞു.