തലയില്‍ നിന്ന് ചോരയൊലിക്കുന്നുണ്ട്, ഒപ്പം മമ്മൂട്ടി പൊട്ടിക്കരയുന്നു; ബജറ്റ് ചര്‍ച്ചയ്ക്കിടെ അപകടത്തെ കുറിച്ച് മുകേഷ്

ബലൂണ്‍ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിയ്ക്ക് സംഭവിച്ച ഒരു അപകടത്തെ പറ്റി മുകേഷ് . ഇക്കുറി അദ്ദേഹം ഇതിനെക്കുറിച്ച് പറഞ്ഞത് ബജറ്റ് ചര്‍ച്ചയിലാണ്. റോഡിന്റെ ദുരവസ്ഥയെ കുറിച്ച് പറയവെയാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. ഇപ്പോഴിത ആ പഴയ സംഭവം വീണ്ടും സിനിമ കോളങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

ബജറ്റ് ചര്‍ച്ചയെ ഉദ്ധരിച്ച് മാധ്യമം ഓണ്‍ലൈനാണ് നടന്റെ വാക്കുകള്‍ പങ്കുവെച്ചിരിക്കുന്നത്. നടന്റെ വാക്കുകള്‍ ഇങ്ങനെ… ”താനും മമ്മൂട്ടിയും നായകരായി അഭിനയിച്ച ‘ബലൂണ്‍’ സിനിമയുടെ ഷൂട്ടിങ് ചെങ്കോട്ടയിലായിരുന്നു. ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ തന്നെ ബൈക്കിലിരുത്തി ഈ റോഡിലൂടെ മമ്മൂട്ടി യാത്രചെയ്തു. ടാറൊന്നുമില്ലാത്ത ചളി നിറഞ്ഞ റോഡായിരുന്നു. ഒരു വളവ് തിരിഞ്ഞപ്പോള്‍ ബൈക്ക് മറിഞ്ഞു. ചാടിയിറങ്ങിയ താന്‍ കണ്ടത് തലപൊട്ടി ചോരയൊലിക്കുന്ന മമ്മൂട്ടിയെയായിരുന്നു. സാധാരണ ശക്തനായ മമ്മൂട്ടി പക്ഷേ പൊട്ടിക്കരയുന്നതാണ് കണ്ടത്. മുഖത്ത് മുറിവേറ്റ തന്നെ ഇനി ആര് അഭിനയിക്കാന്‍ വിളിക്കുമെന്ന് ചോദിച്ചാണ് മമ്മൂട്ടി കരഞ്ഞത്”. മുകേഷ് പറഞ്ഞു.

Read more

1982 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ബലൂണ്‍. മമ്മൂട്ടിയേയും മുകേഷിനേയും കൂടാതെ അന്നത്തെ മുന്‍നിര താരങ്ങളായിരുന്നു ചിത്രത്തില്‍ വേഷമിട്ടത്., തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ജഗതി ശ്രീകുമാര്‍, ജലജ, ശോഭ മോഹന്‍, കവിയൂര്‍ പൊന്നമ്മ, വി.ടി. അരവിന്ദാക്ഷ മേനോന്‍, ടി.ജി. രവി, കലാരഞ്ജിനി, ബേബി പൊന്നമ്പിളി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. .ടി.വി. കൊച്ചുബാവ കഥയും തിരക്കഥയും സംഭാഷണവുമെഴുതി, രവി ഗുപ്തന്‍ സംവിധാനം ചെയ്തത്. നടന്‍ തിക്കുറിശ്ശിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് എംകെ അര്‍ജുനന്‍ മാഷായിരുന്നു. മമ്മൂട്ടിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്.