'ഒരു ട്രാന്‍സ്‌ജെണ്ടറായല്ല മനുഷ്യന്‍ എന്ന നിലയില്‍ സ്വന്തമായൊരിടം ഉണ്ടാക്കി എടുത്തു' - മായാനദി ഫെയിം ആബില്‍

ആഷിഖ് അബു സംവിധാനം ചെയ്ത ടൊവീനോ തോമസ് ചിത്രം മായാനദിയില്‍ സമീറയായി വേഷമിട്ട ലിയോണ ലിഷോയിയുടെ മെയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റായാണ് ആല്‍ബിന്‍ വേഷമിട്ടത്. സിനിമയില്‍ രണ്ടു വര്‍ഷത്തിലേറെയായി സിനിമയുടെ പിന്നാമ്പുറത്ത് ആബില്‍ റോബിന്‍ ഉണ്ട്. പക്ഷെ, ആദ്യമായാണ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. പക്ഷെ, മായാനദിയില്‍ അഭിനയിച്ചതായി തനിക്ക് തോന്നിയില്ലെന്നും താനിതൊക്കെ സിനിമയില്‍ കാലങ്ങളായി ചെയ്യുന്നതാണെന്നും അതിന്റെ പ്രതിഫലനം മാത്രമായിട്ടാണ് തോന്നിയതെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആബില്‍ റോബിന്‍ പറഞ്ഞു.

ട്രാന്‍സ്‌ജെണ്ടര്‍ ലൈഫിനെക്കുറിച്ച് ആബില്‍ പറഞ്ഞത് ഇങ്ങനെ

ഒരു ട്രാന്‍സ്‌ജെണ്ടര്‍ എന്ന നിലയില്‍ എന്നെപോലുള്ളവരുടേതിന് സമാനമായ രീതിയില്‍ തന്നെയായിരുന്നു തുടക്കത്തില്‍ ജീവിതം. ചെറുപ്പത്തില്‍ പഠിക്കാന്‍ പോകാനുള്ള താത്പര്യത്തേക്കാള്‍ കൂടുതല്‍ എനിക്ക് പേടിയായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലഘട്ടത്തില്‍ സഹപാഠികളുടെ പരിഹാസമെല്ലാം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അമ്മയുടെ മരണശേഷം സാഹചര്യങ്ങള്‍ കാരണം വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നു. പക്ഷെ, തീര്‍ത്തും ഒറ്റപ്പെട്ടു പോകുന്ന സന്ദര്‍ഭങ്ങളിലും ആത്മവിശ്വാസം കൈവിടാതെ മുന്നോട്ടുപോകാന്‍ സാധിച്ചു.

അപ്പോള്‍ എന്റെ വ്യക്തിത്വത്തെക്കാള്‍ കൂടുതല്‍ ഞാന്‍ എന്റെ കഴിവുകളില്‍ വിശ്വാസമര്‍പ്പിച്ച് സമൂഹത്തിലേക്ക് ഇറങ്ങാന്‍ തന്നെ തീരുമാനം എടുത്തു. കാരണം, ഇരുട്ടിന്റെ മറപറ്റി ജീവിക്കേണ്ടി വന്നാല്‍ നമ്മള്‍ എന്നും ഇരുട്ടിലാകും. അങ്ങനെ ഇരുട്ടിന്റെ മറവില്‍ ജീവിക്കാന്‍ തുടങ്ങിയാല്‍ നമ്മള്‍ സമൂഹത്തില്‍ ഒറ്റപ്പെടുമെന്നാണ് ഞാന്‍ കരുതുന്നത്. ഒരു ട്രാന്‍സ്‌ജെണ്ടര്‍ എന്ന രീതിയിലല്ല. ഒരു മനുഷ്യന്‍ എന്ന നിലയില്‍ എന്റേതായ ഒരിടം ഞാന്‍ സമൂഹത്തില്‍ ഉണ്ടാക്കിയെടുത്തു. പ്രതിസന്ധികളെയെല്ലാം ഒറ്റയ്ക്കു തന്നെ നേരിട്ടു. സ്വപ്നം കാണാന്‍ സാധിക്കുന്നവര്‍ക്ക് വിജയിക്കാനാകും എന്നതാണ് എന്റെ വിശ്വാസം.

മായാനദിയിലേക്കുള്ള വരവിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ

അഭിനയം എന്നത് ഒരുപാട് സ്വപ്നങ്ങള്‍ക്കിടയിലെ ഒരു സ്വപ്നം മാത്രമായിരുന്നു. എന്നാല്‍ അത് സഫലമാകുമെന്ന ചിന്തയുണ്ടായിരുന്നില്ല. ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റായാണ് ജീവിതം തുടങ്ങുന്നത്. പിന്നീട് സിനിമയിലെ മേക്കപ്പ് മേഖലയിലേക്ക് എത്തി. ലുക്കാ ചുപ്പി എന്ന ചിത്രത്തിലാണ് ആദ്യമായി മേക്കപ്പ് ചെയ്തത്. മൂന്ന് വര്‍ഷത്തിലേറെയായി തിരശീലയ്ക്ക് പിറകില്‍ ഉണ്ട്. മായാനദിയില്‍ അഭിനയിച്ചു എന്ന തോന്നല്‍ എനിക്കില്ല. കാരണം അത് എന്റെ ജീവിതം തന്നെയായിരുന്നു.

Read more

ജീവിതത്തിലും കോസ്റ്റ്യൂം ഡിസൈനറായി തുടരാന്‍ ആഗ്രഹിക്കുന്നതിനാല്‍ ആ വേഷം അതേപടി ഉള്‍ക്കൊള്ളാനായി. ബെന്നി കട്ടപ്പന മുഖാന്തരം ആണ് മായാനദിയിലെത്തുന്നത്. അദ്ദേഹം ഫെയ്‌സ്ബുക്ക് ഫ്രണ്ടായതിനാല്‍ ഞാന്‍ ചെയ്ത വര്‍ക്കുകളെല്ലാം കണ്ടിരുന്നു. അങ്ങനെ ഒരു ദിവസം ബെന്നി ചോദിച്ചു . ആഷിക് അബുവിന്റെ മായാനദിയില്‍ ഇങ്ങനെ ഒരു കഥാപാത്രം ഉണ്ട്. നിനക്ക് ചെയ്യാന്‍ കഴിയുമോ..? അങ്ങനെയാണ് ആഷികിനെ പോയി കാണുന്നതും അവസരം ലഭിക്കുന്നതും. പിന്നീട് അദ്ദേഹം പറഞ്ഞ പോലെ എല്ലാം ചെയ്തു. സിനിമ റിലീസായി കഴിഞ്ഞപ്പോള്‍ സന്തോഷം തോന്നി. കാരണം ആ കഥാപാത്രത്തെ ജനങ്ങള്‍ക്കിഷ്ടമായി. കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.