'കാര്‍ ഒരാളെ ഇടിച്ചിട്ടുണ്ടെന്ന് ജാഫര്‍ ഇടുക്കി പറഞ്ഞു'; മരണം മുന്നില്‍ കണ്ട അപകടത്തെ കുറിച്ച് മനോജ് ഗിന്നസ്

ജീവിതത്തിലുണ്ടാ ഒരു കാര്‍ അപകടത്തെ കുറിച്ച് മനസ് തുറന്ന് നടനും മിമിക്രി കലാകാരനുമായ മനോജ് ഗിന്നസ്. നടന്‍ ജാഫര്‍ ഇടുക്കിയ്‌ക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപടത്തിന് കാരണമായത്. മരണം മുന്നില്‍ കണ്ട അപകടത്തെ കുറിച്ച് പറയുകയാണ് മനോജ്.

“എന്റെ ജീവിതത്തില്‍ ഉണ്ടായ ആക്സിഡന്റ് എന്നു പറയാനാണെങ്കില്‍ അത് ഞാനുണ്ടാക്കിയതല്ല. മിനിമം 50 കി.മീ കൂടുതല്‍ ഞാന്‍ വണ്ടി ഓടിക്കാറില്ല. പതിയെ പോകുന്നതാണ് എനിക്കിഷ്ടം. പുന്നപ്ര പ്രശാന്ത് എന്ന ആര്‍ട്ടിസ്റ്റിസ് വരാന്‍ പറ്റാത്തതു കൊണ്ട് അവന് പകരം ഒരു പരിപാടിയ്ക്ക് ഞങ്ങള്‍ പോവുകയാണ്. ഞങ്ങളെ എറണാകുളത്ത് ആക്കിയിട്ട് ഊട്ടിയിലേക്കാണ് പോകേണ്ടത്. വണ്ടി എടുത്തപ്പോള്‍ തന്നെ ഭയങ്കര സ്പീഡിലായിരുന്നു. ഇത്രയും സ്പീഡ് വേണ്ടാന്ന് ഞാന്‍ പറയുകയും ചെയ്തു. പിന്നീട് ഞങ്ങളെല്ലാം ഉറങ്ങിയും പോയി. ആലപ്പുഴ കഴിഞ്ഞപ്പോള്‍ വലിയ ഒരു അടിയുടെ ശബ്ദം കേട്ടാണ് ഞാന്‍ ചാടി എണീക്കുന്നത്.”

“കണ്ണുതുറന്നപ്പോള്‍ ചില്ല് എല്ലാംകൂടി മുഖത്തു വന്ന് അടിച്ചിരിക്കുകയാണ്. ഒരാളെ ഇടിച്ചിട്ടുണ്ടെന്ന് കൂടെയുണ്ടായിരുന്ന ജാഫര്‍ ഇടുക്കി പറയുകയാണ്. നേരം വെളുത്തു വരുന്നതേയുള്ളൂ. ഡോര്‍ തുറക്കാന്‍ നോക്കിയിട്ട് പറ്റുന്നുമില്ല. ഒടുവില്‍ ഒരുവിധത്തില്‍ ഡോര്‍ തുറന്നു നോക്കിയപ്പോള്‍ കാണുന്നത്, ഒരു സൈക്കില്‍ ഇടിച്ച് കാറിനകത്തേക്ക് കയറിയിരിക്കുന്ന കാഴ്ചയാണ്. റോഡില്‍ ഒരാള്‍ കിടക്കുന്നുമുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരുന്നു അപകടകാരണം. ഒരു പോസ്റ്റിന്റെയും മാവിന്റെയും ഇടയിലാണ് കാര്‍ വന്നു നിന്നത്. അതില്‍ ഏതിലെങ്കിലും ഇടിച്ചിരുന്നെങ്കില്‍ കാറിലുണ്ടായിരുന്ന ഞങ്ങള്‍ അഞ്ചുപേരും അന്ന് തീര്‍ന്നേനെ”. കൗമുദിയുമായുള്ള അഭിമുഖത്തില്‍ മനോജ് പറഞ്ഞു.