മമ്മൂട്ടിയെ ആധിക്ഷേപിച്ചിട്ടില്ല, വിശദീകരണവുമായി നടി പാര്‍വതി

ചലച്ചിത്രോത്സവ വേദിയില്‍ മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ ആക്രമണമാണ് നടി പാര്‍വതിയ്ക്ക് നേരെയുണ്ടാകുന്നത്. എന്നാല്‍ മമ്മൂട്ടിയെ കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല താന്‍ അങ്ങനെ പറഞ്ഞതെന്നും അവതരിപ്പിക്കുന്ന കഥാപാത്രം സമൂഹത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് പരിശോധന നടത്തണമെന്നതാണ് താന്‍ ഉദ്ദേശിച്ചതെന്നുമുള്ള വിശദീകരണവുമായി നടി രംഗത്തെത്തി.

മനോരമ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന ന്യൂസ് മേക്കര്‍ ഓഫ് ദ ഇയര്‍ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് നടി ഈ വിശദീകരണം നല്‍കിയിരിക്കുന്നത്. പാര്‍വതി പറഞ്ഞത് ഇങ്ങനെ.

“അവിടെ ഞാന്‍ മമ്മൂട്ടിയെന്ന പ്രത്യേക നടനെ കുറ്റം പറയുകയല്ല ഉദ്ദേശിച്ചത്. പകരം ഒരാള്‍ ഒരു പ്രത്യേക അധികാരത്തിലേക്ക് എത്തിച്ചേരുകയാണെങ്കില്‍ അതും കാഴ്ചക്കാരെ സ്വാധീനിക്കാന്‍ ശേഷിയുള്ള വ്യക്തിത്വമായി തീരുകയാണെങ്കില്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്.

സ്പൈഡര്‍മാന്‍ പറയുന്നത് പോലെ നിങ്ങള്‍ക്ക് അതിമാനുഷികത്വമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്വവും ഉണ്ടാകേണ്ടതുണ്ട്. ഒരു ചെറിയ പുനര്‍വിചിന്തനം നമ്മള്‍ നടത്തണം. ഞാനൊരു ഡയലോഗ് പറയുന്നതിന് മുമ്പ് ഒരു പത്ത് വ്യത്യസ്തമായ രീതിയില്‍ ആലോചിക്കും. ഇത് ദൃശ്യഭാഷയിലെത്തുമ്പോള്‍ അതിന് വേറെ എന്തൊക്കെ അര്‍ത്ഥങ്ങള്‍ വരാം.

ചിലപ്പോള്‍ ഞാന്‍ പറയുന്നത് വളരെ പിന്‍വാങ്ങിയുള്ള ഡയലോഗായിരിക്കും പറയുന്നത്. അപ്പോള്‍ അത് പിന്‍വാങ്ങിയുള്ളതാണെന്ന് തന്നെ കാഴ്ചക്കാരന് മനസിലാകുന്ന ദൃശ്യഭാഷ നമുക്ക് വേണം. എന്നാല്‍ പിന്‍വാങ്ങിയുള്ള ഡയലോഗിനെ ഇതാണ് ശരിയെന്ന് വരുത്തി തീര്‍ത്താല്‍ നമ്മള്‍ അവിടെ കൊടുക്കുന്ന സന്ദേശം തെറ്റിപ്പോകും”.