മാമാങ്കത്തിന്റെ ഷൂട്ടിംഗ് വേളയില്‍ എല്ലാ ദിവസവും ചെയ്യാന്‍ ഒരു പണി മമ്മൂക്ക എനിക്ക് തന്നിരുന്നു: അച്യുതന്‍

മാമാങ്കം സിനിമയിലൂടെ ചന്ദ്രോത്ത് ചന്തുണ്ണിയായി പ്രേക്ഷകരുടെ കൈയടി നേടിയ കുട്ടിത്താരമാണ് അച്യുതന്‍. മമ്മൂട്ടി അവതരിപ്പിക്കുന്ന ചന്ദ്രോത്ത് വലിയ പണിക്കര്‍ എന്ന കഥാപാത്രത്തിന്റെ കുടുംബത്തിലെ ഇളമുറക്കാരനാണ് ചന്ദ്രോത്ത് ചന്തുണ്ണി. മാമാങ്ക ചരിത്രത്തിലെ അവസാനത്തെ ചാവേര്‍ എന്നാണ് ചന്തുണ്ണിയെ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ലൊക്കേഷനില്‍ വെച്ച് മമ്മൂട്ടി തന്ന പണിയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് അച്യുതന്‍.

“മേക്കപ് ടെസ്റ്റും സ്‌ക്രീന്‍ ടെസ്റ്റും കഴിഞ്ഞ് ഷൂട്ട് തുടങ്ങുമ്പോഴാണ് മമ്മൂക്കയുടെ സിനിമയാണ് “മാമാങ്കം” എന്നറിയുന്നത്. ഭയങ്കര എക്‌സൈറ്റ്‌മെന്റായിരുന്നു. മമ്മൂക്ക ആദ്യദിവസം തന്നെ എന്നോട് പറഞ്ഞത് “പേടിക്കാതെ കോണ്‍ഫിഡന്റായി ചെയ്‌തോളൂ” എന്നാണ്. അതുവരെയുണ്ടായിരുന്ന ടെന്‍ഷന്‍ ആ വാക്കുകള്‍ കേട്ടപ്പോള്‍ മാറി. വേറൊരു പണി കൂടി മമ്മൂക്ക എനിക്കു തന്നു. “ദിവസവും 50 പുഷ് അപ് ചെയ്യണം.” അതും ഞാന്‍ അനുസരിച്ചു.” വനിതയുമായുള്ള അഭിമുഖത്തില്‍ അച്യുതന്‍ പറഞ്ഞു.

പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ ഈ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അച്യുതന്‍. “നാലാം ക്ലാസ് പരീക്ഷ കഴിഞ്ഞുള്ള അവധിക്കാണ് മാമാങ്കത്തില്‍ ചാന്‍സ് കിട്ടിയത്. പിന്നെ, പരീക്ഷ എഴുതാന്‍ മാത്രമാണ് സ്‌കൂളില്‍ പോയത്. ഇപ്പോള്‍ ആറാം ക്ലാസിലാണ്. ടീച്ചേഴ്‌സും ഫ്രണ്ട്‌സും നല്ല സപ്പോര്‍ട്ടാണ്. സിനിമയുടെ കാര്യം കൂട്ടുകാരോടു പറഞ്ഞിരുന്നില്ല. മമ്മൂക്കയ്‌ക്കൊപ്പമുള്ള പോസ്റ്റര്‍ ഇറങ്ങിയപ്പോഴാണ് എല്ലാവരും അറിഞ്ഞത്. സ്‌കൂളില്‍ ഞാനിപ്പോള്‍ ചെറിയൊരു ഹീറോയാണ്.” അച്യുതന്‍ പറഞ്ഞു.