മോഹന്‍ലാലിന്റെ ആദ്യ ഷോട്ട് എടുത്ത ടെറസായിരുന്നു അത്, തിരിച്ചുവരും, അതു വാശിയാണ്: മേജര്‍ രവി

“ഞങ്ങള്‍ തിരിച്ചുവരും, അതൊരു വാശിയാണ്” തകര്‍ന്നടിഞ്ഞ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ളാറ്റിനു മുന്നില്‍നിന്ന് താമസക്കാരനും സംവിധായകനുമായ മേജര്‍ രവി പറഞ്ഞു. വര്‍ഷങ്ങളോളം താമസിച്ച ഫ്‌ളാറ്റ് ഇടിഞ്ഞു വീഴുന്നത് കാണാന്‍ ശേഷിയില്ലാതെ പലരും ഇന്നലെ മരടില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നെന്നും അതീവ ദുഃഖമുണ്ടെങ്കിലും സമീപവാസികള്‍ക്ക് നഷ്ടമൊന്നും സംഭവിക്കാത്തതില്‍ സന്തോമുണ്ടെന്നും മേജര്‍ രവി പറഞ്ഞു.

“പത്തുവര്‍ഷക്കാലം ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെ ഒന്നിച്ച് താമസിച്ച സ്ഥലമാണ് ഇത്. എന്തുവന്നാലം അവസാനം വരെ ഒന്നിച്ചു നില്‍ക്കും. ഞങ്ങള്‍ തിരിച്ചു വരും. അതൊരു വാശിയാണ്. ഞങ്ങള്‍ക്കെല്ലാം അവകാശപ്പെട്ട ഭൂമിയാണ് ഇത്. ഇത് വീണ്ടെടുക്കുന്നതിന് സര്‍ക്കാറിന് പ്രത്യേക അപേക്ഷ നല്‍കും. ഇവിടെത്തന്നെ വീടുവച്ച് താമസിക്കാനാകുമോയെന്നാണ് നോക്കുന്നത്. അതിനു കഴിഞ്ഞില്ലെങ്കില്‍ എവിടെയായാലും ഒന്നിച്ചുതന്നെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. അത്രയ്ക്ക് അടുപ്പമായിരുന്നു ഞങ്ങളെല്ലാവരും. ഞങ്ങളുടേതായ കാരണത്താലല്ല ഈ ദുരന്തം. അതിന് അനുമതി നല്‍കിയവരും യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ചവരുമായ എല്ലാവര്‍ക്കും ഇതില്‍ പങ്കുണ്ട്. ഞങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് ഏറ്റവും ഒടുവിലാണ്. എങ്കിലും ഈ മണ്ണ് ഞങ്ങളുടേതാണ്. എന്നെങ്കിലും ഇവിടെത്തന്നെ തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്.”

“ഈ ഫ്‌ളാറ്റിന്റെ ടെറസില്‍ വെച്ചായിരുന്നു കര്‍മയോദ്ധയിലെ മോഹന്‍ലാലിന്റെ ആദ്യ ഷോട്ടെടുത്തത്. ഫ്ളാറ്റ് പൊളിച്ചുനീക്കുന്നതിനേക്കാള്‍ ഞങ്ങളെ ഏറെ വിഷമിപ്പിച്ചത് മറ്റുള്ളവര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളാണ്. അത് ഞങ്ങളുടെ ഉറക്കംകെടുത്തിയിരുന്നു. തലേന്നു വൈകിട്ടും ഫ്ളാറ്റിനു മുന്നില്‍ വന്നുനിന്നിരുന്നു. അപ്പോഴും മനസിലുണ്ടായിരുന്നത് മറ്റുള്ളവര്‍ക്ക് ആപത്തൊന്നുംവരുത്തരുതേ എന്നായിരുന്നു. ഇപ്പോള്‍ എല്ലാം നിശ്ചയിച്ചപാടെ നടന്നു. അതില്‍ അതിയായ സന്തോഷമുണ്ട്. സമീപവാസികള്‍ക്കും മറ്റുള്ളവര്‍ക്കും നാശനഷ്ടമുണ്ടാക്കാതെ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ പൊളിക്കല്‍ ഏറ്റെടുത്ത എന്‍ജിനീയര്‍മാരോടും നന്ദി അറിയിക്കുന്നു.” മേജര്‍ രവി പറഞ്ഞു.