ബംഗാളിൽ നടക്കുന്നത് മനുഷ്യത്വമില്ലാത്ത ക്രൂരത; അഭയാർത്ഥികളായി കയറി വന്നവർ ഇന്ത്യക്കാർക്ക് എതിരെ ഭീകരപ്രവർത്തനം: മേജർ രവി

ബംഗാളിൽ നടക്കുന്നത് ഭീകര  പ്രവർത്തനമെന്ന് മേജർ രവി. ഹിന്ദുവോ മുസ്‌ലിമോ പാർട്ടികളോ തമ്മിലുള്ള പ്രശ്നമല്ല അവിടെ നടക്കുന്നതെന്നും, അഭയാർത്ഥികളായി കയറി വന്നവർ ഇന്ത്യാക്കാർക്കെതിരെ ഭീകര പ്രവർത്തനം നടത്തുന്നതാണെന്നും അദ്ദേഹം പറയുന്നു.   മനോരമ ഓൺലൈനുമായുളള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത് .

‘ലോകത്ത് ഒരു രാജ്യവും അംഗീകരിക്കാത്ത ആളുകൾ ആണ് റോഹിംഗ്യൻസ്. കാരണം അവരുടെ രക്തത്തിൽ തന്നെ ഭീകരത ഉണ്ട്. എന്റെ അനുമാനത്തിൽ ബംഗാളിൽ നടക്കുന്നത് ഹിന്ദുക്കളും മുസ്‌ലിങ്ങളും അല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പ്രശ്നമല്ല. പുറത്തുനിന്ന് വരുന്ന അഭയാർത്ഥികൾക്ക് ഐഡി കാർഡ് കൊടുക്കുന്നതിന്റെ ഫലമാണ് ഈ അനുഭവിക്കുന്നത്. ബംഗാളിൽ നടക്കുന്നത് തികച്ചും ദേശവിരുദ്ധ പ്രവർത്തനമാണ്. അത് മമതയുടെ സർക്കാരോ മോദി ജിയുടെ സർക്കാരോ കണ്ടില്ലെന്നു നടിക്കാൻ പാടില്ല. പത്തും പന്ത്രണ്ടും വയസ്സായ പെൺകുട്ടികളെ പിടിച്ചു കൊണ്ടുപോയി വീട്ടുകാരുടെ മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്യുന്നു. മാനുഷിക പരിഗണന കൊടുക്കാതെ ചെയ്യുന്ന ഇത്തരം ക്രൂരമായ പ്രവൃത്തികൾക്കെതിരെ ഗാന്ധിയൻ തത്വങ്ങൾ നടക്കില്ല.

പ്രവർത്തിക്കേണ്ടിടത്തു പ്രവർത്തിക്കുക തന്നെ വേണം.’–മേജർ രവി പറഞ്ഞു.

‘ഞങ്ങളുടെ കമാൻഡോ ഗ്രൂപ്പിൽ വന്ന ഒരു വീഡിയോയിൽ ഒരു പാവപ്പെട്ട മനുഷ്യൻ കരഞ്ഞു കൊണ്ട് യാചിക്കുന്നു കണ്ടു. എന്റെ ഒരു സുഹൃത്ത് അയച്ചു തന്നതാണ്. അദ്ദേഹത്തിന്റെ പത്രപ്രവർത്തകയായ സഹോദരി റെക്കോഡ് ചെയ്തു അയച്ചതാണ്. ഞാൻ രാത്രി മുഴുവൻ എന്നെക്കൊണ്ട് കഴിയുന്ന ആൾക്കാരെ ഞാൻ വിളിച്ച് വിവരമറിയിച്ചു. ആ മനുഷ്യൻ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയില്ല. ആ കരഞ്ഞത് ഒരു ആക്ടർ ആയിരുന്നു എന്നൊരു വേർഷൻ ഞാൻ കണ്ടു. അയാൾ ബിജെപിക്കാരനാണ് അഭിനയിച്ചതാണ് എന്ന് പറഞ്ഞ്, അതും രാഷ്ട്രീയവത്കരിക്കാൻ നടക്കുന്നവരെ എന്താണ് പറയേണ്ടത്.’