'കുട്ടികള്‍ കല്ല് പെന്‍സിലിന് വേണ്ടി വഴക്കിടാറുണ്ട്, ആ കുട്ടികളേക്കാലും പക്വതക്കുറവാണ് അങ്ങയുടെ പ്രവൃത്തിയില്‍ കാണുന്നത്'

നിയമസഭയില്‍ പ്രതിപക്ഷം ആരോഗ്യ മന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ നിശിതമായി വിമര്‍ശിച്ച് സംവിധായകന്‍ എം.എ. നിഷാദ്. ലോകം മുഴുവനും ഒരു മഹാമാരിയെ പറ്റി ആകുലപ്പെട്ട് കഴിയുമ്പോള്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കരുതെന്ന് നിഷാദ് പറയുന്നു. ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ ആയിക്കൂടാ എന്ന് താങ്കള്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ എംഎ നിഷാദ് പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം…

ശ്രീ രമേശന്‍ , ഒരിക്കല്‍ ദീര്‍ഘകാലം കേരളത്തിന്റെ പ്രതിപക്ഷ നേതാവായിട്ടിരിക്കാന്‍ അങ്ങേയ്ക്ക് ആശംസ അറിയിച്ചിരുന്നു ഈയുളളവന്‍..ആ അഭിപ്രായം ഞാന്‍ തിരുത്തുന്നു…

അങ്ങ് അതുക്കും മേലെയാണ്… ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ,ആയിക്കൂടാ എന്ന് താങ്കള്‍ വീണ്ടും വീണ്ടും തെളിയിക്കുന്നു…രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക്, ഒരു റഫറന്‍സാണ് അങ്ങ്..പ്രത്യേകിച്ച് അങ്ങയുടെ പത്രസമ്മേളനങ്ങളും,പ്രസ്താവനകളും.. അങ്ങ് കോണ്‍ഗ്രസിന്റെ പോരാളിയാകണമെന്നാണ് എന്റെ ഒരു ഇത്..

ലോകം മുഴുവനും ഒരു മഹാമാരിയെപ്പറ്റി ആകുലപ്പെട്ട് കഴിയുമ്പോള്‍, ഒരുതരം ചീപ്പ് രാഷ്ട്രീയം കളിക്കുന്ന അങ്ങേക്കിരിക്കട്ടെ ഒരു കുതിരപവന്‍… കേരള സര്‍ക്കാറും,നമ്മുടെ ആരോഗ്യമന്ത്രിയും, ഈ നാട്ടിലെ ജനങ്ങളും ലോകത്തിന് മാതൃകയാകുമ്പോള്‍, ഒരുമാതിരി കുത്തിതിരുപ്പുകളുമായി അങ്ങെത്തുമ്പോള്‍ ജനം നിങ്ങളെ പുച്ഛിച്ച് തള്ളുന്ന കാഴ്ച്ചയാണ്, ഇന്നിന്റെ പ്രത്യേകത..

ഒന്നാം ക്‌ളാസ്സിലെ കുട്ടികള്‍ കല്ല് പെന്‍സിലിന് വേണ്ടി വഴക്കിടാറുണ്ട്…ആ കുട്ടികളേക്കാളും പക്വതക്കുറവാണ് അങ്ങയുടെ പ്രവര്‍ത്തിയില്‍ കാണുന്നത്.. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍…

അടുത്ത തവണയും കൂടി പ്രതിപക്ഷ നേതാവാന്‍ ഇതൊന്നും പോരാ.. കുഞ്ഞാലികുട്ടി ആ സ്ഥാനത്തിലേക്കുളള മത്സരത്തിലാണ്…അങ്ങ് വിമര്‍ശിക്കണം സര്‍ക്കാറിനെ… ഇത് പോലെ തന്നെ…എല്ലാവിധ ആശംസകളും നേരുന്നു…