അങ്കമാലി ഡയറീസിന് മുമ്പേ ജല്ലിക്കട്ടിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായിരുന്നു: ചിത്രം വൈകിയതിനെ കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

മലയാള സിനിമയുടെ കാഴ്ച ശീലങ്ങളെ വെല്ലുവിളിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ മറ്റൊരു വലിയ ചുവടുവയ്പ്പായിരുന്നു ജല്ലിക്കട്ട്. തിയേറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്. സോഷ്യല്‍ മീഡിയയിലൂം ചിത്രത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് ശമനമില്ല. അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ഒരുക്കിയ ചിത്രമാണ് ജല്ലിക്കട്ട്. എന്നാല്‍ അങ്കമാലി ഡയറീസിന് മുമ്പേ ജല്ലിക്കട്ടിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായിരുന്നു എന്നാണ് ലിജോ പറയുന്നത്.

“അങ്കമാലി ഡയറീസിന് മുമ്പേ ജല്ലിക്കട്ടിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായിരുന്നു. എന്നാല്‍ അന്ന് ഇത് എങ്ങനെ ക്രാക്ക് ചെയ്യണമെന്ന് അറിയില്ലായിരുന്നു. പിന്നീടാണ് ഇതിനുളള വഴി തെളിഞ്ഞുവരുന്നത്. അനിമല്‍ സെന്‍ട്രിക്ക് ഫിലിം ആണെന്നതാണ് ജല്ലിക്കട്ടിന്റെ വെല്ലുവിളിയും സാഹസികതയും. മലയാള സിനിമാ ലോകത്ത് നിന്നുകൊണ്ട് ഇത്തരത്തിലുള്ള ഒരു കഥ പറയുമ്പോള്‍ പല പരിമിതികളുമുണ്ട്. ബജറ്റ് മുതല്‍ നമുക്ക് കൈപ്പിടിയില്‍ ഒതുങ്ങുന്ന വിഎഫ്എക്‌സ് കമ്പനികള്‍ വരെയുള്ളതിന് പരിമിതികളുണ്ടായിരുന്നു.”

“ചിത്രം റിലീസ് ചെയ്ത് ആദ്യത്തെ രണ്ട് ദിവസം മാത്രമാണ് അതിന്റെ ഒരു എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നത്. അതില്‍ നിന്ന് ഇപ്പോള്‍ ഞാന്‍ പുറത്ത് കടന്നു. ഇപ്പോള്‍ മറ്റൊരു സിനിമയുടെ ചിത്രീകരണത്തിലാണ്. കഴിഞ്ഞ ഡിസംബറില്‍ തന്നെ സിനിമയുടെ വര്‍ക്കുകള്‍ കഴിഞ്ഞിരുന്നു. പിന്നെ നല്ല ഫിലിം ഫെസ്റ്റിവലുകളില്‍ ഇതിന് സാധ്യതയുണ്ടെന്ന് കരുതി. അതിന് അയക്കാനായി ഹോള്‍ഡ് ചെയ്ത് വെച്ചിരുന്നതായിരുന്നു.” ഏഷ്യാവില്ലയുമായുള്ള അഭിമുഖത്തില്‍ ലിജോ പറഞ്ഞു.