ഷോര്‍ട്ട് ഹെയര്‍ ആക്കണമെന്ന് വാശിപിടിച്ചു, അത് സ്വപ്‌നം കാണുകയേ വേണ്ടെന്ന് മമ്മൂക്കയും, ഒടുവില്‍ എത്തിയത് തല മൊട്ടയടിച്ച്: ലാല്‍ ജോസ്

മമ്മൂട്ടിയെ നായകനാക്കി സിനിമ എടുത്തപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവച്ച് സംവിധായകന്‍ ലാല്‍ ജോസ്. കഥാപാത്രത്തിനായി ഷോര്‍ട്ട് ഹെയര്‍ ആക്കണമെന്ന് പറഞ്ഞപ്പോള്‍ സമ്മതിക്കാതെ മൊട്ടയടിച്ചു വന്നതിനെ കുറിച്ചാണ് ലാല്‍ ജോസ് പറയുന്നത്. ആദ്യ സിനിമയായ ഒരു മറവത്തൂര്‍ കനവില്‍ മമ്മൂട്ടി അഭിനയിക്കാന്‍ എത്തിയപ്പോഴുണ്ടായ അനുഭവമാണ് ലാല്‍ ജോസ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചത്.

ഒരിക്കലും മമ്മൂട്ടിയെ വച്ച് ആദ്യ സിനിമ ചെയ്യാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല. ‘നിന്റെ സിനിമയില്‍ ഞാന്‍ നായകനാകാം’ എന്ന് മമ്മൂക്ക പറഞ്ഞപ്പോള്‍ ‘അയ്യോ അത് വേണ്ട’ എന്നായിരുന്നു ആദ്യം തന്റെ വായില്‍ നിന്നു വന്ന മറുപടി. കുറച്ച് ചിത്രങ്ങള്‍ ചെയ്ത് കഴിവ് തെളിയിച്ച ശേഷം മമ്മൂക്കയോട് ഡേറ്റ് ചോദിച്ചു വരാമെന്ന് പറഞ്ഞപ്പോള്‍ ആദ്യ പടത്തിനല്ലാതെ ഡേറ്റ് തരില്ലെന്നായി മമ്മൂട്ടി.

ചില കാര്യങ്ങള്‍ പറയുമ്പോള്‍ മമ്മൂക്ക പറ്റില്ലെന്ന് പറയും. അത് നടക്കില്ല, നീ ചിന്തിക്കുകയേ വേണ്ടെന്നൊക്കെ പറഞ്ഞു കളയും. കുറച്ചു കഴിഞ്ഞിട്ട് ‘ഒരു പുനര്‍വിചിന്തനത്തിന് സ്പേസ് ഉണ്ടോ’ എന്ന് താന്‍ പോയി ചോദിക്കും. നിര്‍ബന്ധമാണെങ്കില്‍ ചെയ്യാമെന്നായിരിക്കും മമ്മൂക്കയുടെ മറുപടി. മറവത്തൂര്‍ കനവില്‍ മുടി വെട്ടില്ലെന്ന് തീര്‍ത്തു പറഞ്ഞു. ചാണ്ടിയുടേത് ഷോര്‍ട്ട് ഹെയര്‍ ആണെന്ന് താനും വാശി പിടിച്ചു.

പിറ്റേ ദിവസം പൂജയ്ക്ക് മമ്മൂക്ക മൊട്ടയടിച്ച പോലെ വന്നു. തലേദിവസം ‘മുടി വെട്ടുന്ന കാര്യം നീ സ്വപ്നം കാണുകയേ വേണ്ട’ എന്ന് പറഞ്ഞ ആളാണ് ഇങ്ങനെ വന്നത്. എന്നാല്‍ ഒരു ഹെല്‍ത്തി ഫീല്‍ ഉണ്ടാക്കുന്ന ഒരു ഷോര്‍ട്ട് ക്രോപ്പ് ആകണമെന്നേ താന്‍ കരുതിയുള്ളൂ. അയ്യോ മുടി ഇങ്ങനെ ആക്കിയോ എന്ന് ചോദിച്ചപ്പോള്‍ അത് ഷൂട്ട് തുടങ്ങുമ്പോഴേക്കും അല്‍പ്പം വളര്‍ന്ന് ശരിയായിക്കോളും എന്ന് പറഞ്ഞതായും ലാല്‍ ജോസ് പറയുന്നു.