അങ്ങനെ ദിലീപിന് ആദ്യമായി കിട്ടിയ നല്ലൊരു അവസരം അവിടെ ഇല്ലാതായി; ആ സംഭവത്തെ കുറിച്ച് ലാൽ ജോസ്

നടന്‍ ദിലീപിന് തന്റെ കരിയറിന്റെ തുടക്കകാലത്ത് നഷ്ടപ്പെട്ട ഒരു മികച്ച റോളിന്റെ കഥ പറഞ്ഞ് ലാല്‍ ജോസ്.

“ജയറാമേട്ടന്‍ നായകനായ സുദിനത്തില്‍ ഞാന്‍ ആയിരുന്നു നിസാര്‍ ഇക്കയുടെ അസോസിയേറ്റായി വര്‍ക്ക് ചെയ്തത്. മാധവി ആയിരുന്നു ചിത്രത്തിലെ നായിക. മാധവിയുടെ സഹോദരന്റെ വേഷത്തില്‍ സുധീഷ്‌ ആയിരുന്നു. പക്ഷെ എന്തോ കാരണം കൊണ്ട് സുധീഷിന് പറഞ്ഞ സമയത്ത് ലൊക്കേഷനില്‍ എത്താന്‍ സാധിച്ചില്ല. സുദിനത്തില്‍ ദിലീപിന് നേരത്തെ ഒരു ചെറിയ വേഷം പറഞ്ഞു വെച്ചിരുന്നു. സുധീഷിന്റെ കഥാപാത്രത്തിന്റെ സുഹൃത്തായുള്ള ഒരു കഥാപാത്രമായിരുന്നു ദിലീപ് ചെയ്തത്. സുധീഷ്‌ ഇനി വരില്ലെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ നായികയുടെ സഹോദരന്റെ വേഷം ദിലീപ് ചെയ്യട്ടെ എന്ന് സംവിധായകര്‍ ഉള്‍പ്പടെ തീരുമാനമെടുത്തു. ചിത്രത്തില്‍ സുധീഷ്‌ ചെയ്യാനിരുന്ന മുഖ്യമായ റോള്‍ ആണ് തനിക്ക് ലഭിച്ചതെന്നറിഞ്ഞ് ദിലീപിന്റെ കണ്ണുകള്‍ നിറഞ്ഞത് ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. എല്ലാ തയ്യാറെടുപ്പോടെയും ദിലീപ് ഷോട്ടിനു റെഡിയായപ്പോള്‍ അതാ ദൂരെ നിന്നും പൊടി പറത്തി കൊണ്ട് ഒരു വെള്ള അംബാസിഡര്‍ കാര്‍ അവിടേക്ക് വന്നു നിന്നു. അത് സുധീഷായിരുന്നു, അങ്ങനെ ദിലീപിന് ആദ്യമായി കിട്ടിയ നല്ലൊരു അവസരം അവിടെ ഇല്ലാതായി”.