കേരള സര്‍ക്കാര്‍ 'സ്റ്റിക്കര്‍ ഗവണ്‍മെന്റ്': വിമര്‍ശനവുമായി കൃഷ്ണകുമാര്‍

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് നടനും ബിജെപി പ്രവര്‍ത്തകനുമായ കൃഷ്ണകുമാര്‍. കേരളത്തിനായി കേന്ദ്രം അനുവദിച്ച കടല വിതരണം ചെയ്യാതെ പുഴുവരിച്ചെന്ന വാര്‍ത്ത പങ്കുവെച്ചു കൊണ്ടാണ് വിമര്‍ശനം. കേന്ദ്ര പദ്ധതികള്‍ റീപ്പാക്ക് ചെയ്ത് സംസ്ഥാനത്തിന്റെ സ്റ്റിക്കര്‍ ഒട്ടിച്ചിറക്കുന്ന “സ്റ്റിക്കര്‍ ഗവണ്‍മെന്റ്” ആണ് ഇവിടെയുള്ളതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ദരിദ്ര വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ കേന്ദ്രം അനുവദിച്ച കടലയില്‍ വിതരണം ചെയ്യാതെ പുഴുവരിച്ച് ഉപയോഗ ശൂന്യമായ 596.65 ടണ്‍ കടല നശിപ്പിക്കുന്നു എന്ന മലയാള മനോരമ വാര്‍ത്ത പങ്കുവെച്ചു കൊണ്ടാണ് കൃഷ്ണകുമാറിന്റെ വിമര്‍ശനം. ഇന്നത്തെ മനോരമയിലെ ഈ വാര്‍ത്ത വായിച്ചപ്പോള്‍ ഇങ്ങനെ ഒരു പോസ്റ്റ് എഴുതണമെന്ന് തോന്നി.

നമ്മുടെ രാജ്യത്തു ഒന്നിനും കുറവില്ല. എല്ലാം ധാരാളമാണ്, എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി കൃത്രിമ ക്ഷാമങ്ങള്‍ ഉണ്ടാക്കി ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുക എന്നത് ഒരു പതിവായിരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിന്റെ പദ്ധതികള്‍ റീപ്പാക്ക് ചെയ്തു സംസ്ഥാനത്തിന്റെ ഒരു സ്റ്റിക്കര്‍ ഒട്ടിച്ചിറക്കുന്ന ഒരു “സ്റ്റിക്കര്‍ ഗവണ്മെന്റ്” മാത്രമാണിവിടെ ഉള്ളത്. ഇങ്ങനെ ഒക്കെ ആണെങ്കിലും കഴിഞ്ഞ ഓഗസ്റ്റില്‍ ലഭിച്ച ഈ 6 ലക്ഷം കിലോയോളം വരുന്ന ധാന്യങ്ങള്‍ ജനങ്ങളില്‍ എത്തിയിരുന്നെങ്കില്‍ ഇത്രയും വിഷമം തോന്നില്ലെന്ന് കൃഷ്ണകുമാര്‍ പറയുന്നു.

“ഈ മഹാമാരിയുടെ കാലത്തു ജനങ്ങള്‍ വളരെ ബുദ്ധിമുട്ടുന്ന ഈ നേരെത്തെങ്കിലും ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ഒഴിവാക്കി ജനങ്ങളുടെ നന്മക്കായി പ്രവര്‍ത്തിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു” എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.