റംബൂട്ടാന്‍ ഭയം കര്‍ഷകരെ ബാധിക്കരുത്, ഒരു ഇന്നോവ കാറിടിച്ച് കുറച്ച് പേര്‍ മരിച്ചെന്ന് കരുതി നാളെ തൊട്ട് ഇന്നോവ ഓടിക്കില്ലെന്ന് പറയുമോ: കൃഷ്ണകുമാര്‍

നിപ വൈറസ് ബാധിച്ച് മരിച്ച വിദ്യാര്‍ത്ഥി റംബൂട്ടാന്‍ കഴിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. അനാവശ്യമായ ഭയം ഒഴിവാക്കണം എന്നാണ് നടന്‍ കൃഷ്ണകുമാര്‍ പറയുന്നത്. റംബൂട്ടാനെ കുറിച്ചുള്ള ഭയം കര്‍ഷകരെ ബാധിക്കരുതെന്ന് കൃഷ്ണകുമാര്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

”ഒരു ഇന്നോവ കാറിടിച്ച് കുറച്ച് പേര്‍ മരിച്ചു എന്ന് കരുതി നമ്മള്‍ നാളെ തൊട്ട് ഇന്നോവ ഓടിക്കാനാവില്ലെന്ന് പറയാന്‍ കഴിയില്ലില്ലോ. തങ്ങളുടെ ഇവിടെ റംബൂട്ടാന്‍ സീസണ്‍ കഴിഞ്ഞു. ഇന്ന് റംബൂട്ടാന്‍ കഴിഞ്ഞാല്‍ നാളെ പേരക്കയുടെ കാലം വരും പിന്നെ സപ്പോട്ടയുടെ കാലം വരും. കുറച്ച് നാളത്തേക്ക് നമ്മള്‍ സൂക്ഷിക്കുക എന്നത് മാത്രമേ ചെയ്യാന്‍ കഴിയൂ.”

”ഒരു പഴം വവ്വാല് കടിച്ചതാണെന്ന് കണ്ടാല്‍ കളയുക. നമ്മള്‍ എല്ലാവരും തന്നെ ധാരാളം പഴവര്‍ഗങ്ങള്‍ കഴിക്കുന്നവരാണ്. അത് കഴിക്കുക തന്നെ വേണം. ഏത് പഴവര്‍ഗ്ഗമാണെങ്കിലും വവ്വാലോ മറ്റ് ജീവികളോ കടിച്ചതാണെങ്കില്‍ നമ്മള്‍ ഉപയോഗിക്കാതിരിക്കുക. പഴങ്ങള്‍ ആരോഗ്യത്തിന് നല്ലതാണ്.”

”ഒപ്പം കര്‍ഷകര്‍ എന്നൊരു വലിയ വിഭാഗമുണ്ട് വില്‍ക്കുന്നവരുണ്ട്. അവരെയൊന്നും ബാധിക്കരുത്. അതുകൊണ്ട് ധൈര്യമായി തന്നെ എല്ലാ പഴങ്ങളും കഴിക്കണം” എന്നാണ് കൃഷണകുമാര്‍ പറയുന്നത്. ലോക്ഡൗണ്‍ കാലത്ത് കൃഷ്ണകുമാറിന്റെ റംബൂട്ടാന്‍ കൃഷി വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.