'ശ്രീകുമാര്‍ മേനോന്റേത് ഒരു നിരാശാകാമുകന്റെ തേങ്ങല്‍, ദിലീപിനെ കുടുക്കിയവര്‍ക്ക് ശിക്ഷ കിട്ടാതിരിക്കില്ല'

മഞ്ജു വാര്യറുടെ പരാതിയ്ക്ക് മറുപടിയായി ശ്രീകുമാര്‍ മേനോന്‍ പുറത്തുവിട്ട് കുറിപ്പ് ഒരു നിരാശാകാമുകന്റെ തേങ്ങലാണെന്ന് ബ്ലോഗറും ആക്ടിവിസ്റ്റുമായ കെ.പി സുകുമാരന്‍. മഞ്ജു വാരിയറും ശ്രീകുമാര്‍ മേനോനും നേര്‍ക്കുനേര്‍ നിന്ന് വിഴുപ്പലക്കാനുള്ള ഈ സാഹചര്യം കാലത്തിന്റെ കാവ്യനീതിയാണെന്നും ദിലീപിനെ തെറ്റുകാരനായി ചിത്രീകരിച്ച് ജയിലിലാക്കിയവര്‍ക്ക് ഏതെങ്കിലും രൂപത്തില്‍ ശിക്ഷ കിട്ടാതരിക്കില്ലെന്നും കെ.പി സുകുമാരന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം…

ശ്രീകുമാര്‍ മേനോന്റെ പോസ്റ്റ് വായിച്ചു. ഒരു നിരാശാകാമുകന്റെ തേങ്ങലാണ് ആ പോസ്റ്റിലെ വരികള്‍ക്കിടയില്‍ എനിക്ക് വായിക്കാന്‍ കഴിഞ്ഞത്. ഞാന്‍ ശരിക്ക് പറഞ്ഞാല്‍ ദിലീപിന്റെ ഫാന്‍ ഒന്നുമല്ലായിരുന്നു. മലയാളത്തില്‍ സത്യന് ശേഷം മോഹന്‍ലാലിനെ മാത്രമേ നല്ല നടനായി എനിക്ക് തോന്നിയിട്ടുള്ളു. എന്നാലും ദിലീപിന്റെ നിര്‍ദ്ദോഷമായ കോമഡികള്‍ ആസ്വദിച്ചിരുന്നു. ദിലീപ്-കാവ്യ അഭിനയിച്ച വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമ കണ്ടിട്ടും കണ്ടിട്ടും മതിയായിട്ടുമില്ല. ഇരനടിയെ പീഡിപ്പിച്ച കേസില്‍ ദിലീപിനു യാതൊരു പങ്കും ഇല്ല എന്ന് മാത്രമല്ല, ദിലീപ് തന്നെ ഒരു പ്രാവശ്യം ഫോണില്‍ എന്നോട് പറഞ്ഞത് പോലെ ദിലീപ് സ്വപ്നത്തില്‍ കൂടി വിചാരിക്കാത്ത കാര്യമായിരുന്നു ഇരനടിയെ പീഡിപ്പിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുത്തു എന്ന ആരോപണം എന്ന് എനിക്ക് ഉറപ്പായിരുന്നു. ദിലീപിനു അനുകൂലമായി പോസ്റ്റുകള്‍ എഴുതിയത് കൊണ്ട് എനിക്ക് കുറേ തെറികള്‍ കേള്‍ക്കേണ്ടി വന്നു എന്ന് മാത്രമല്ല കുറേ സ്ത്രീസുഹൃത്തുക്കളെ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

ജയിലില്‍ ആകുന്നത് വരെയും സ്വയരക്ഷയ്ക്ക് ദിലീപ് ഒന്നും ചെയ്തില്ല എന്നതും ജയിലില്‍ നിന്ന് തെളിവെടുപ്പിനു കൊണ്ടുപോകുമ്പോള്‍ കൂകിവിളിക്കുന്ന ആള്‍ക്കൂട്ടത്തിനു മുന്നിലൂടെ നിഷ്‌കളങ്കഭാവത്തില്‍ തലയുയര്‍ത്തി ദിലീപ് നടന്നതും മകള്‍ മീനാക്ഷി ദിലീപിന്റെ കൂടെ നിന്നതും എല്ലാം ചേര്‍ത്ത് നിരീക്ഷിച്ചപ്പോള്‍ എനിക്ക് ഉറപ്പായിരുന്നു ദിലീപ് നിരപരാധി ആണെന്ന്. ദിലീപ് അന്യായമായി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ടതും ആള്‍ക്കൂട്ടം ദിലീപിനെ കുറ്റവാളിയായി വിധിയെഴുതിയതും കൊണ്ടൊക്കെ എനിക്ക് ദിലീപിനോട് വല്ലാത്ത സ്‌നേഹം ഉണ്ടാകുന്നതിന് കാരണമായിട്ടുണ്ട്. ഇന്നിപ്പോള്‍ മഞ്ജു വാര്യരും ശ്രീകുമാര്‍ മേനോനും നേര്‍ക്ക് നേര്‍ നിന്ന് വിഴുപ്പലക്കാനുള്ള സാഹചര്യം ആണ് ഉണ്ടായിട്ടുള്ളത്. അത് കാലത്തിന്റെ ഒരു കാവ്യനീതിയാണ്. കുറേ കാര്യങ്ങള്‍ ഇനി പുറത്ത് വരും.

ഇരനടി പീഡിപ്പിക്കപ്പെട്ടതില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആദ്യമായി പ്രഖ്യാപിച്ചത് മഞ്ജുവാര്യര്‍ ആണ്. അങ്ങനെയാണ് ആ ഗൂഢാലോചനയുടെ സൂത്രധാരത്വം ദിലീപിലേക്ക് ചെന്നെത്തുന്നതും ദിലീപ് ജയിലില്‍ അടയ്യ്ക്കപ്പെടുന്നതും. മഞ്ജു വാര്യരുടെ ആ ഗൂഢാലോചനാസിദ്ധാന്തം ദിലീപിനെ നിശ്ശേഷം ഇല്ലായ്മ ചെയ്യാനുള്ള മറ്റൊരു ഗൂഢാലോചന ആയിരുന്നോ എന്ന സംശയത്തിനു ഇനി തെളിവുകള്‍ പുറത്ത് വന്നേക്കാം. കാരണം അയ്യോ പാവം മട്ടിലുള്ള ശ്രീകുമാര്‍ മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് മഞ്ജു വാര്യരെ അക്ഷരാര്‍ത്ഥത്തില്‍ അപമാനിക്കുന്നതാണ്. 1500 രൂപ മാത്രം ബാക്കിയായി പാപ്പരായ മഞ്ജുവിന് പരസ്യചിത്രത്തിനു അഡ്വാന്‍സായി 25 ലക്ഷത്തിന്റെ ചെക്ക് കൊടുത്ത് ഉയര്‍ത്തിക്കൊണ്ട് വന്നത് താന്‍ ആണെന്നും തനിക്കെതിരെ ഡി.ജി.പി.ക്ക് പരാതി കൊടുത്തതില്‍ മഞ്ജുവിന്റെ ദിവംഗതനായ പിതാവിന്റെ ആത്മാവ് തനിക്കൊപ്പം ദു:ഖിക്കുന്നുണ്ടാകും എന്നൊക്കെ ശ്രീകുമാര്‍ മേനോന്‍ പരസ്യപ്പെടുത്തുമ്പോള്‍ മഞ്ജു വാര്യര്‍ക്ക് മിണ്ടാതിരിക്കാന്‍ പറ്റുമോ? സത്യങ്ങള്‍ വെളിയില്‍ വരട്ടെ. ദിലീപിനെ അന്യായമായി 86 ദിവസം ജയിലിലെ സിമന്റ് തറയില്‍ കിടത്തിയതിന്റെ കാരണക്കാര്‍ക്ക് ശിക്ഷ ഏതെങ്കിലും രൂപത്തില്‍ കിട്ടാതിരിക്കില്ല.