ഒരു സിനിമയില്‍ നിന്ന് ഞാന്‍ മാറി, എന്റെ സിനിമയില്‍ നിന്ന് നായകനും മാറി: ജൂഡ് ആന്തണി ജോസഫ്

തന്റെ സിനിമാജീവിതത്തിലുണ്ടായ ഒരു യാദൃച്ഛികത പങ്കുവെച്ച് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. മാധ്യമവുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മനസ്സ് തുറന്നത്. താന്‍ അഭിനയിക്കാന്‍ തീരുമാനിച്ച ചിത്രത്തില്‍ നിന്ന് പിന്മാറിയത് പോലെ തന്നെ മറ്റൊരു നടന്‍ തന്റെ ചിത്രത്തില്‍ നിന്നും പിന്മാറിയെന്നും അദ്ദേഹം പറഞ്ഞു.
ജൂഡിന്റെ വാക്കുകള്‍
അഭിനയിച്ച ചില ചിത്രങ്ങള്‍ റിലീസ് ചെയ്യാനുണ്ട്. ‘മിന്നല്‍ മുരളി’യിലൊക്കെ അഭിനയിച്ചിരുന്നു. ഞാന്‍ അഭിനയിക്കാനായി അവസരം ചോദിക്കാറുണ്ട്. പല ചിത്രങ്ങളിലും അഭിനയിച്ചത് അങ്ങോട്ട് ചോദിച്ചിട്ടാണ്. ചിലര്‍ ഇങ്ങോട്ട് വിളിച്ച് അവസരം നല്‍കിയിട്ടുമുണ്ട്. രാകേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന ‘ഐശ്വര്യ വിലാസം ഗുണ്ടാസംഘം’ എന്ന ചിത്രത്തില്‍ ഞാന്‍ നായകനായി വരാനിരുന്നതാണ്. ആ കഥ പറയുന്ന സമയത്ത് അതില്‍ ക്ലൈമാക്‌സ് ഇല്ലായിരുന്നു. എന്നെക്കൊണ്ട് പറ്റുന്ന പോലെ ആ വര്‍ക്ക് പരമാവധി ഭംഗിയാക്കാനുള്ള എല്ലാ ശ്രമങ്ങളും എന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. പക്ഷെ സ്‌ക്രിപ്റ്റിംഗ് ഇപ്പോഴും പൂര്‍ണ്ണമല്ലാത്തത് കൊണ്ട് ഞാന്‍ ആ വര്‍ക്ക് വേണ്ട എന്നു വിചാരിച്ചു.

അതുപോലെ ഞാന്‍ നിര്‍മ്മാതാവ് ആവുന്ന ‘ഞാന്‍ ഫാമിലി’ എന്ന ചിത്രം ഷൂട്ട് തുടങ്ങാന്‍ തീരുമാനിച്ചതിന് 18 ദിവസം മുമ്പ് നായകനായി നിശ്ചയിച്ചയാള്‍ ആ വര്‍ക്കില്‍ അല്‍പം വിശ്വാസക്കുറവ് കാണിക്കുകയും അതില്‍ നിന്ന് പിന്മാറുകയും ചെയ്തു. ഇപ്പോള്‍ മറ്റൊരു നായകനെ നോക്കുന്നുണ്ട്. ഉടനെ ആ വര്‍ക്ക് ഉണ്ടാകും. മറ്റൊരു നായകനെ, സാമൂഹിക ഉത്തരവാദിത്വമുള്ള ഒരു നായകനെ വെച്ച് ആ സിനിമ ഉടന്‍ ചെയ്യും.