'ശശി എന്നൊരു പേരുണ്ടെങ്കില്‍ ഒരു പ്രൊട്ടക്ഷന്‍ കിട്ടുമത്രേ'; പരിഹസിച്ച് ജോയ് മാത്യു

ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ രാജി വയ്‌ക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ച് നടന്‍ ജോയ് മാത്യു. “”ശശി എന്നൊരു പേരുണ്ടെങ്കില്‍ ഒരു പ്രൊട്ടക്ഷന്‍ കിട്ടുമത്രേ”” എന്നാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ശശി എന്ന പേരില്‍ മുമ്പ് ഉണ്ടായ വിവാദം കൂടി ഓര്‍മ്മിപ്പിച്ചാണ് ജോയ് മാത്യുവിന്റെ പരിഹാസം.

അതേസമയം, എ.കെ ശശീന്ദ്രന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിമയസഭയില്‍ പറഞ്ഞു. പാര്‍ട്ടിക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് മന്ത്രി ശശീന്ദ്രന്‍ അന്വേഷിച്ചത്. കേസ് ദുര്‍ബലപ്പെടുത്താനുള്ള ഉദ്ദേശം മന്ത്രിക്ക് ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

പരാതിക്കാരിക്ക് പൂര്‍ണമായും നിയമസംരക്ഷണം ഉറപ്പാക്കുംമെന്നും വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് എന്‍.സി.പി സംസ്ഥാന നേതൃത്വം നടത്തിയ അന്വേഷണ ശശീന്ദ്രന് ക്ലീന്‍ചിറ്റാണ് അന്വേഷണസംഘം നല്‍കിയത്. പാര്‍ട്ടിയിലെ പ്രാദേശിക പ്രശ്‌നങ്ങളാണ് പരാതിയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.

ശശീന്ദ്രനെ കേസില്‍ ഇടപെടുവിച്ചത് എന്‍സിപി സംസ്ഥാന സമിതി അംഗം പ്രദീപ് കുമാറാണെന്നും ഇയാള്‍ പറഞ്ഞിട്ടാണ് മന്ത്രി യുവതിയുടെ പിതാവിനെ വിളിച്ചതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോയും ദേശീയ അധ്യക്ഷന്‍ ശരത് പവാറും എ.കെ ശശീന്ദ്രനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.