വിനായകനെ കണ്ടപ്പോള്‍ ഇലത്താളം കൊട്ടി, ഉപതിരഞ്ഞെടുപ്പ് നടന്ന കാര്യമൊന്നും എനിക്ക് അറിയില്ല, തെറിവിളിയാണ്, എന്നെ വെറുതെ വിട്ടു കൂടേ: ജോജു ജോര്‍ജ്

ഇടതുമുന്നണി നേടിയ ഉപതിരഞ്ഞെടുപ്പ് വിജയം നടന്‍ വിനായകനൊപ്പം ആഘോഷിച്ചെന്ന വാര്‍ത്തകള്‍ തള്ളി നടന്‍ ജോജു ജോര്‍ജ്. ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് നടന്ന കാര്യം പോലും താന്‍ അറിഞ്ഞിട്ടില്ലെന്നും അടുത്ത സുഹൃത്തായ വിനായകനെ കണ്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം കുറച്ചുനേരം ഇലത്താളം കൊട്ടുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയും ശത്രുക്കളെ ഉണ്ടാക്കാന്‍ താത്പര്യമില്ലെന്നും ജോജു റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു

ജോജു ജോര്‍ജ് പറഞ്ഞത്:

” നമ്മളെ വെറുതെ വിട്ടുകൂടേ.. ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ അടുത്ത സുഹൃത്തായ വിനായകനെ കണ്ടപ്പോള്‍ ഞാന്‍ ചെന്നു. ഇലത്താളം വാങ്ങി കൊട്ടി. ഒരുമിനിറ്റോളം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും എനിക്കറിയില്ല.

ഒരു കാര്യവുമില്ലാതെ എന്നെ ഓരോന്നിലേക്ക് പിടിച്ച് ഇടുകയാണ്. കുറെ കൂടി ശത്രുകളെ ഉണ്ടാക്കുക എന്ന് അല്ലാതെ എന്ത് കാര്യം. വീണ്ടും കുറെ പേര്‍ തെറിവിളി തുടങ്ങുകയാണ്. എനിക്ക് എന്തെങ്കിലും തരത്തിലൊരു സ്വാതന്ത്ര്യം വേണ്ടേ. ഓണ്‍ലൈനിലും പൊതുപരിപാടികളിലും ഇപ്പോള്‍ ഞാന്‍ ഇല്ല. ഇതില്‍ കൂടുതല്‍ ഞാന്‍ എങ്ങനെയാണ് ഒതുങ്ങേണ്ടത്.”

കൊച്ചി കോര്‍പ്പറേഷന്‍ 63-ാം ഡിവിഷന്‍ ഗാന്ധിനഗറില്‍ സിപിഐഎമ്മിന്റെ ബിന്ദു ശിവന്‍ വിജയിച്ചതിന് പിന്നാലെ നടത്തിയ ആഹ്ലാദപ്രകടനത്തിലാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കൊപ്പം വിനായകനും ചേര്‍ന്നത്. പ്രകടനം എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയപ്പോഴാണ് വിനായകനും ജോജുവും കണ്ടുമുട്ടിയത്.