തമ്മില്‍ കാണുമ്പോള്‍ ഒച്ചയിട്ടും കൈത്താളമടിച്ചും ആഹ്ളാദം പ്രകടിപ്പിക്കുന്നവരാണ് ഞങ്ങള്‍, എന്തിനാണ് എന്നെ ഇങ്ങനെ ക്രൂശിക്കുന്നത്; വീണ്ടും ജോജു

ഇടതുമുന്നണി നേടിയ ഉപതിരഞ്ഞെടുപ്പ് വിജയം നടന്‍ വിനായകനൊപ്പം ആഘോഷിച്ചെന്ന വാര്‍ത്തകള്‍ തള്ളി നടന്‍ ജോജു ജോര്‍ജ് രംഗത്ത് വന്നിരുന്നു. ഇങ്ങനെയൊരു തിരഞ്ഞെടുപ്പ് നടന്ന കാര്യം പോലും താന്‍ അറിഞ്ഞിട്ടില്ലെന്നും അടുത്ത സുഹൃത്തായ വിനായകനെ കണ്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം കുറച്ചുനേരം ഇലത്താളം കൊട്ടുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം ഒരു ചാനലുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വീണ്ടും ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍. മനോരമയുമായുള്ള അഭിമുഖത്തിലാണ് ജോജുവിന്റെ പ്രതികരണം.

നടന്റെ വാക്കുകള്‍ ഇങ്ങനെ

വിനായകന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. തമ്മില്‍ കാണുമ്പോള്‍ ഒച്ചയിട്ടും കൈത്താളമടിച്ചും ആഹ്ളാദം പ്രകടിപ്പിക്കുന്നവരാണ് ഞങ്ങള്‍. മാത്രമല്ല ഒരു നടനെന്നതിലുപരി വിനായകനെ ഞാന്‍ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. അയാള്‍ കഷ്ടപ്പെട്ടാണ് ഈ നിലയില്‍ എത്തിയത്. ഞാനും അങ്ങനെ തന്നെ വന്നൊരാളാണ്.

ആ സൗഹൃദത്തിന്റെ തുടര്‍ച്ചയാണ് അവിടെ സംഭവിച്ചത്. അല്ലാതെ ഏതെങ്കിലും പാര്‍ട്ടിയുടെ ഔദ്യോഗിക സമ്മേളനമല്ല. എന്തിനാണ് എന്നെ ഇങ്ങനെ ക്രൂശിക്കുന്നത്. ലാല്‍ജോസ് സാറിന്റെ സിനിമയുടെ ഷൂട്ടിനിടെയാണ് ഇത് സംഭവിക്കുന്നത്. രാവിലെ പത്തു മണി മുതല്‍ ഞാന്‍ അവിടെ ഷൂട്ടിലുണ്ട്.

Read more

ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ അടുത്ത സുഹൃത്തായ വിനായകനെ ആകസ്മികമായി കണ്ടു. ആ സന്തോഷത്തില്‍ ഓടിച്ചെന്നു. അവനൊപ്പം ഇലത്താളം വാങ്ങി കൊട്ടി. ഒരു മിനിറ്റോളം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. അവിടെ ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും എനിക്കറിയില്ല.