ഓപ്പറേഷന്‍ ടേബിളില്‍ എന്റെ ശരീരം കണ്ണുകള്‍ തുറിച്ച്, വായ തുറന്നു കിടക്കുന്നു; സ്വന്തം മരണം കണ്ടുനിന്ന അപൂര്‍വ്വാനുഭവം പങ്കുവെച്ച് ജോജു ജോര്‍ജ്ജ്

സ്വന്തം മരണം കണ്ടുനിന്ന അപൂര്‍വ്വ അനുഭവം പങ്കുവെച്ച് നടന്‍ ജോജു ജോര്‍ജ്ജ്. വനിത മാസികയുമായുള്ള അഭിമുഖത്തിലാണ് താരം തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞത്.

ജോജുവിന്റെ വാക്കുകള്‍-

ഞാനെന്റെ മരണം കണ്ടു നിന്നവനാണ്. ആരെങ്കിലും വിശ്വസിക്കുമോ. പതിനഞ്ചു വര്‍ഷം മുന്‍പാണ്. എനിക്കൊരു സര്‍ജറി വേണ്ടി വന്നു. അഞ്ചര മണിക്കൂറോളം നീണ്ട മേജര്‍ സര്‍ജറി. ഓപ്പറേഷന്‍ തിയറ്ററിലേക്കു കൊണ്ടുപോകുന്നതു വരെ നേരിയ ഓര്‍മയുണ്ട്. പിന്നെ, നടന്നതൊക്കെ സിനിമ പോലെയാണ്. സര്‍ജറിക്കിടെ എപ്പോഴോ ഞാനെന്നില്‍ നിന്നു പുറത്തുവന്നു.

നോക്കുമ്പോള്‍ ഓപ്പറേഷന്‍ ടേബിളില്‍ എന്റെ ശരീരമിങ്ങനെ കണ്ണുകള്‍ തുറിച്ച്, വായ തുറന്നു കിടക്കുകയാണ്. ഒരു നഴ്‌സ് അടുത്തു നിന്നു കരയുന്നു. ഡോക്ടര്‍മാര്‍ വെപ്രാളപ്പെട്ട് എന്തോക്കെയോ ചെയ്യുന്നുണ്ട്. അതിനിടെ, അത്ര കാലത്തെ ജീവിതം മുഴുവന്‍ ഒരു സ്‌ക്രീനിലെന്ന പോലെ എന്റെ മുന്നില്‍ തെളിയാന്‍ തുടങ്ങി.

പെട്ടെന്ന് ആരോ അടുത്ത് നിന്ന് സംസാരിക്കുന്നതു പോലെ തോന്നി. രൂപമില്ല, ശബ്ദം മാത്രം. അത് മരണത്തിന്റെയോ അതോ ദൈവത്തിന്റെയോ എന്നൊന്നുമറിയില്ല. കയ്യും കാലുമൊക്കെ അനക്കാന്‍ പറയുകയാണ്. ശ്രമിക്കണമെന്നുണ്ട്, പറ്റുന്നില്ല. എനിക്കു കരച്ചില്‍ വന്നു. എല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍ കഴിഞ്ഞു.

Read more

അടുത്ത ദിവസം ഡോക്ടര്‍മാര്‍ പറഞ്ഞത് ഇതു നിന്റെ രണ്ടാം ജന്മമാണെന്നാണ്. ഓപ്പറേഷനിടെ ഹൃദയം കുറച്ചു നേരത്തേക്ക് നിന്നു പോയത്രേ. അപ്പോഴാണ് ഞാന്‍ കണ്ടതൊന്നും സ്വപ്നമല്ലെന്ന് എനിക്ക് പൂര്‍ണ ബോധ്യം വന്നത്.