ആദ്യത്തെ മൂന്ന് ദിവസം ഇവള്‍ എന്നിലേക്ക് പ്രവേശിച്ചില്ല, അഭിനയിക്കാന്‍ കഴിയും എന്ന വിശ്വാസം പോലും തകര്‍ത്തെറിഞ്ഞു: ജയസൂര്യ

ജയസൂര്യ ട്രാന്‍സ്‌ജെന്‍ഡര്‍ ആയി എത്തി വിസ്മയിപ്പിച്ച ചിത്രമാണ് “ഞാന്‍ മേരിക്കുട്ടി”. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ചിത്രത്തിലെ പ്രകടനത്തിലൂടെ ജയസൂര്യ നേടി. ചിത്രം പുറത്തിറങ്ങി മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ജയസൂര്യ.

തന്നിലെ സ്ത്രീയെ അറിയിച്ചു തന്ന കഥാപാത്രമാണ് മേരിക്കുട്ടി. എന്നാല്‍ മൂന്ന് ദിവസത്തോളം ഈ കഥാപാത്രം തന്നിലേക്ക് പ്രവേശിച്ചില്ല എന്നാണ് ജയസൂര്യ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. ചിത്രത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരു സീനും താരം പങ്കുവച്ചിട്ടുണ്ട്.

ജയസൂര്യയുടെ കുറിപ്പ്:

എന്നിലെ സ്ത്രീയെ എനിക്ക് അറിയിച്ചു തന്ന “മേരിക്കുട്ടി”. ആദ്യത്തെ 3 ദിവസം ഇവള്‍ എന്നിലേക്ക് പ്രവേശിച്ചില്ല. എനിക്ക് ഇത് അഭിനയിക്കാന്‍ കഴിയും എന്ന വിശ്വാസം പോലും എന്നില്‍ നിന്നും ഇവള്‍ തകര്‍ത്തെറിഞ്ഞു.

പ്രാര്‍ത്ഥനയോടെ ജയസൂര്യ എന്ന വ്യക്തിയെ തന്നെ ഇവള്‍ക്ക് മുന്നില്‍ അല്ലെങ്കില്‍ ഞാന്‍ കാണാത്ത ആ ആദ്യശ്യ ശക്തിക്ക് മുന്നില്‍ സമര്‍പ്പിച്ചപ്പോള്‍, ആ “ശക്തി” എനിക്ക് അഭിനയിക്കാനുള്ള അവസരം തന്നില്ല മറിച്ച് അനുഭവിക്കാനുള്ള അവസരം തന്നു. നിന്നെ ഇന്ന് കേരളം അറിഞ്ഞ് തുടങ്ങീട്ട് മൂന്ന് വര്‍ഷം.

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടി ചിത്രം 2018ല്‍ പുറത്തിറങ്ങിയത്. ജുവല്‍ മേരി, ജിന്‍സ് ബാസ്‌ക്കര്‍, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, ജോജു ജോര്‍ജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.