മനസ്സ് കൊണ്ടു ആരെയും ചീത്ത പറയാതെ സുഖമായി ഉറങ്ങാം; സിനിമകളുടെ എണ്ണം കുറച്ചത് എന്തിന്- പ്രതികരണവുമായി ജയസൂര്യ

നല്ല വേഷങ്ങള്‍ ലഭിക്കാനായല്ല താന്‍ നിര്‍മ്മാണ രംഗത്തേക്ക് കടന്നുവന്നതെന്ന് ജയസൂര്യ പറഞ്ഞു. “വര്‍ഷം 13 സിനിമ വരെ അഭിനയിച്ച കാലമുണ്ടായിരുന്നു. എതെല്ലാമെന്ന് എനിക്ക് തന്നെ അറിയില്ല. അതിന്റെ ഭവിഷ്യത്തും നോക്കിയില്ല. നടനെന്ന നിലയില്‍ എവിടെ എത്തി എന്നു നോക്കിയപ്പോഴാണ് എണ്ണം കുറയ്ക്കാനും കൂടുതല്‍ ശ്രദ്ധിച്ചു വേഷങ്ങള്‍ എടുക്കാനും തീരുമാനിച്ചത്. നോക്കി എടുക്കുമ്പോഴും തെറ്റുപറ്റാം. പക്ഷേ, അതിന്റെ ഉത്തരവാദിത്വം എനിക്ക് മാത്രമായതുകൊണ്ട് ആരെയും മനസ്സ് കൊണ്ടു ചീത്ത പറയാതെ സുഖമായി ഉറങ്ങാം”- സിനിമകളുടെ എണ്ണം കുറച്ചതിന് പിന്നിലെ കാരണം ഇതൊക്കെയാണെന്നു ജയസൂര്യ. ഞാന്‍ മേരിക്കുട്ടിയുടെ നിര്‍മ്മാണത്തിലും ജയസൂര്യ പങ്കാളിയായിരുന്നു. “രണ്ടാമതൊരു ജയന്‍ മലയാള സിനിമയില്‍ വേണ്ടെന്നു തോന്നിയിട്ടാണ് യഥാര്‍ഥ പേരായ ജയന്‍ ഉപേക്ഷിച്ച് ജയസൂര്യ ആയത്.” സിനിമയില്‍ വന്നപ്പോള്‍ പേരു മാറ്റിയതിനെ കുറിച്ച് ജയസൂര്യ പറഞ്ഞു. “ശ്രീലങ്കന്‍ ക്രിക്കറ്റര്‍ സനത് ജയസൂര്യ കത്തി നില്‍ക്കുന്ന സമയമായിരുന്നതിനാല്‍ ആ പേര് സ്വീകരിച്ചു വീട്ടുകാര്‍ പോലും മാസങ്ങള്‍ക്ക് ശേഷമാണ് ഇതറിയുന്നത്.”
ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ സിനിമകളിലെ പ്രകടനത്തിന് ജയസൂര്യക്ക് ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.
.