ഇന്നലെ രാത്രി മുതല്‍ ഇങ്ങനത്തെ ഒരു വാര്‍ത്ത പുറത്തു വരരുതേ എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു, പക്ഷെ..: ജയറാം

മലയാള സിനിമയില്‍ ഇത്രയും താളബോധമുള്ള നടന്‍ വേറെ കാണില്ലെന്ന് ജയറാം. നെടുമുടി വേണുവിന്റെ മകനായും മരുമകനായും ഒട്ടേറെ സിനിമയില്‍ അഭിനയിച്ച താരമാണ് ജയറാം. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ മകന്‍ ഉണ്ണിയുമായി സംസാരിച്ചിരുന്നു എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജയറാം പറയുന്നത്.

ഇന്നലെ രാത്രി മുതല്‍ ഇങ്ങനത്തെ ഒരു വാര്‍ത്ത പുറത്തു വരരുതേ എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. മൂന്ന് മണിക്കൂര്‍ മുമ്പ് വരെ മകന്‍ ഉണ്ണിയുമായി സംസാരിച്ചു. പക്ഷേ അത് സംഭവിച്ചു. സത്യത്തില്‍ ഏഷ്യയില്‍ തന്നെ പകരം വെയ്ക്കാന്‍ ഒരാളില്ലാത്ത നടനാണ് അദ്ദേഹം. അത് തെളിയിച്ച ആളാണ്.

തന്നെ സംബന്ധിച്ചിടത്തോളം വേണുച്ചേട്ടന്‍ ആയിട്ടൊരു സിനിമ ഉണ്ടെന്നറിഞ്ഞാല്‍ ചെണ്ട, ഘടം, ജിഞ്ചറ എല്ലാ സാധനവുമായിട്ടാകും താന്‍ സെറ്റിലെത്തുക. എല്ലാ ക്ഷേത്രകലകളും അദ്ദേഹത്തിന് വശമാണ്. ഇത്ര താളബോധമുള്ള നടന്‍ വേറെ കാണില്ല.

വേറെ ഭാഷയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ നെടുമുടി വേണുവിനെ പോലെ ഒരു നടന്‍ തങ്ങള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ എന്ന് അവര്‍ പറയുമെന്നും ജയറാം പറയുന്നു. അരങ്ങിലും അഭ്രപാളിയും താളലയ ചാരുതയുള്ള അഭിനയത്തിന്റെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് സമ്മാനിച്ച നടനാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.