ലിജോ ചോദിച്ചു, 'ഇക്കാ കുറച്ച് തെറി കൂട്ടിക്കെട്ടി പറയാന്‍ പറ്റ്വോ?'; ചുരുളിയെക്കുറിച്ച് ജാഫർ ഇടുക്കി

ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ  ചിത്രമാണ് ചുരുളി. ഈ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയില്‍ ലഭിച്ചത്. ട്രെയിലറിലെ ജാഫര്‍ അടക്കമുളള കഥാപാത്രങ്ങളുടെ ചീത്തവിളി അടക്കം ട്രോളുകളായി വന്നിരുന്നു.  ചുരുളിയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ “ഇക്കാ കുറച്ച് തെറി കൂട്ടിക്കെട്ടി പറയാന്‍ പറ്റ്വോ” എന്ന് ലിജോ ചോദിച്ചിരുന്നുവെന്ന് ജാഫര്‍ പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ജാഫര്‍ ചുരുളിയിലെ തെറിയെക്കുറിച്ച് പറയുന്നത്.

ലിജോ ചോദിച്ചു, “ഇക്കാ കുറച്ച് തെറി കൂട്ടിക്കെട്ടി പറയാന്‍ പറ്റ്വോ?”, നമ്മള്‍ ഈ നാട്ടുമ്പുറത്തൊക്കെ കളിച്ച് വളര്‍ന്നതല്ലേ. പുളളി എന്നോട് ചോദിച്ച് നാക്ക് വായിലേക്കിട്ടില്ല. ഞാനൊരു സാധനം അങ്ങിട്ട് കൊടുത്തു. പിന്നെ കുറെ നേരത്തേക്ക് സെറ്റില്‍ കൂട്ടച്ചിരിയായിരുന്നു. ഒരാള്‍ ചെയ്യുമെന്ന് തോന്നിയാല്‍ അയാളെക്കൊണ്ട് പരമാവധി ചെയ്യിപ്പിച്ച് എടുക്കാന്‍ കഴിവുളള സംവിധായകനാണ് ലിജോ.

വേറൊന്നും വേണ്ടെന്നെ. പുളളി കാണിച്ച് തരുന്നത് അതേപടി അങ്ങ് ചെയ്താല്‍ മതി. സംഗതി കറക്ടായിരിക്കും. മിടുക്കന്‍മാരായ വലിയ ഒരു സംഘമാണ് ലിജോയ്ക്ക് ഒപ്പമുളളത്. ക്യാമറാമാന്‍ ഗിരീഷിനെ പോലുളളവര്‍ അവരെല്ലാം നിരന്തരം പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു

19 ദിവസം കൊണ്ടാണ് ത്രില്ലർ വിഭാ​ഗത്തിലുളള ചുരുളി ലിജോ ജോസ് പെല്ലിശേരി ഷൂട്ട് ചെയ്തത്. ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് നിര്‍മാണം. മധു നീലകണ്ഠനാണ് ക്യാമറ. വിനോയ് തോമസിന്‍റെ കഥയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത് എസ് ഹരീഷ് ആണ്. എഡിറ്റിംഗ് ദീപു ജോസഫ്. ശബ്ദ രൂപകല്‍പ്പന രംഗനാഥ് രവി. ഒറിജിനല്‍ സ്കോര്‍ ശ്രീരാഗ് സജി. കലാ സംവിധാനം ഗോകുല്‍ദാസ്. വസ്ത്രാലങ്കാരം മസ്ഹര്‍ ഹംസ. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍. ഡിസൈന്‍സ് ഓള്‍ഡ് മോങ്ക്സ്.