അന്തസ്സോടെ പറയും ഞാന്‍ സംഘിയാണ്, എന്നുവച്ച് സംഘപരിവാറിനെ തൃപ്തിപ്പെടുത്തി സിനിമ എടുക്കലല്ല എന്റെ ജോലി: അലി അക്ബര്‍

മലബാര്‍ കലാപം പ്രമേയമാക്കി സംവിധായകന്‍ അലി അക്ബര്‍ ഒരുക്കുന്ന സിനിമയാണ് ‘1921 പുഴ മുതല്‍ പുഴ വരെ’. ഈ സിനിമ സംഘപരിവാറിന് വേണ്ടി ആയിരിക്കുമല്ലോ എന്ന ചോദ്യത്തോട് ക്ഷുഭിതനായി മറുപടി പറഞ്ഞ് അലി അക്ബര്‍. സംഘപരിവാറിനെ തൃപ്തിപ്പെടുത്തലല്ല തന്റെ ജോലി എന്ന് റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ചച്ചക്കിടെ അലി അക്ബര്‍ വ്യക്തമാക്കി.

”സംഘപരിവാറിനെ തൃപ്തിപ്പെടുത്തലല്ല എന്റെ ജോലി. 1988ല്‍ ആദ്യ സിനിമയ്ക്ക് അവാര്‍ഡ് വാങ്ങിക്കുന്നത്, ഇടതുപക്ഷ സര്‍ക്കാരാണ് എനിക്ക് തന്നത്. അതിന് ശേഷം ദേശീയ അവാര്‍ഡ് ഞാന്‍ വാങ്ങിയിട്ടുണ്ട്. കൊമേഴ്യല്‍ സിനിമകള്‍ ചെയ്തിട്ടുണ്ട്. സംഘപരിവാറിനെ സുഖിപ്പിക്കാനോ അവര്‍ക്ക് വേണ്ടിയോ ഞാന്‍ ഇന്നുവരെ സിനിമ ചെയ്തിട്ടില്ല. ഞാന്‍ ചരിത്രബോധമുള്ള ഒരു ചെറുപ്പക്കാരനാണ്” എന്ന് അലി അക്ബര്‍ പറയുന്നു.

സംഘപരിവാറിന് സിനിമ ചെയ്യുന്നത് നാണക്കേടായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനാണ് താന്‍ സംഘിയാണ് അലി അക്ബര്‍ തുറന്നു പറയുന്നു. ”അന്തസോടു കൂടി പറയും ഞാന്‍ സംഘിയാണ്. ഹരേ രാമ ഹരേ കൃഷ്ണ ഞാന്‍ പറയും. നിങ്ങള്‍ എവിടുന്നാണ് പത്രപ്രവര്‍ത്തനം പഠിച്ചത്. ഞാന്‍ സംഘിയാണ്. പക്ഷെ എന്റെ കല എന്നത് എന്റെ ജീവിതമാണ്. ഞാന്‍ കണ്ടെത്തുന്ന സത്യങ്ങളാണ്.”

”അത് സംഘപരിവാറിന് വേണ്ടിയാണ് എന്ന് പറയേണ്ട അവകാശം നിങ്ങള്‍ക്ക് ഇല്ല. അത്തരത്തില്‍ വ്യാഖ്യാനിക്കുകയും ചെയ്യരുത്. ഞാന്‍ ധര്‍മ്മ ബോധമുള്ള സംഘി തന്നെയാണ്. ഒരു സംശയവും വേണ്ട ഞാന്‍ ഹിന്ദു തന്നെയാണ്. ഹിന്ദു മതമല്ല ഈ ഭാരതത്തിന്റെ സംസ്‌കാരമാണ്. അതില്‍ അടിയുറച്ച വിശ്വസിക്കുന്നു.”

”അല്ലാതെ നാല് വോട്ടിന് വേണ്ടി കണ്ടവരുടെ കാല് നക്കാന്‍ പോകുന്നവനല്ല ഞാന്‍, അല്ലെങ്കില്‍ അധികാരത്തിന് വേണ്ടി കാല് നക്കുന്നവനല്ല ഞാന്‍. അത് കലാകാരന്റെ ധര്‍മ്മമല്ല. കലാകാരന്‍ നിക്ഷ്പക്ഷമായി കാര്യങ്ങള്‍ കാണണം. ആ നിക്ഷ്പക്ഷതയോടെയാണ് ഞാന്‍ സിനിമയെ സമീപിക്കുന്നത്. അല്ലാതെ സംഘപരിവാറിനെ കൂടെ നിര്‍ത്താനോ കോണ്‍ഗ്രസ്‌കാരനെ സോപ്പിടാനോ അല്ല.”

”വാരിയംകുന്നന്‍ കാരണം അനുഭവിച്ച കുടുംബങ്ങള്‍ ഇന്നും മലബാറില്‍ ഒരുപാടുണ്ട്. ഞാന്‍ അവരെ കണ്ടിട്ടുണ്ട്. ഇവിടെയാണ് എന്റെ മുത്തച്ഛനെ വെട്ടി വീഴ്ത്തിയത്. ഇവിടെയാണ് നാല് പേരെ കൊന്നത് എന്ന് അവര് പറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കേട്ടിട്ടുണ്ട്. ഇന്നമുണ്ട് നൂറുകണക്കിന് തലയോട്ടികള്‍” എന്നും അലി അക്ബര്‍ പറയുന്നു.