പറയുന്ന വാക്കു പാലിക്കുന്ന, സഹജീവികളോട് സ്നേഹമുള്ള, അവരെ ചേര്‍ത്തു പിടിക്കാന്‍ കഴിയുന്ന അദ്ദേഹമാണ് യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാര്‍: സുരേഷ് ഗോപിയെ കുറിച്ച് ഷമ്മി തിലകന്‍

സുരേഷ് ഗോപിക്കൊപ്പം തന്നെ പാപ്പന്‍ സിനിമയിലെ പ്രകടനത്തിലൂടെ കയ്യടി നേടിയ ആളാണ് ഷമ്മി തിലകന്‍. ഇരുട്ടന്‍ ചാക്കോ എന്ന സൈക്കോ കില്ലര്‍ കഥാപാത്രമായി ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് സുരേഷ് ഗോപിയുമായുണ്ടായ ഒരനുഭവം വെളിപ്പെടുത്തുകയാണ് ഷമ്മി തിലകന്‍.

പാപ്പന്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് താന്‍ തന്റെ ജന്മദിനം ആഘോഷിച്ചതെന്നും, ആ സമയത്തു രാത്രി ഷൂട്ട് നടക്കുമ്പോള്‍ സുരേഷ് ഗോപി ഡല്‍ഹിയില്‍ നിന്നും വാങ്ങിയ വിശേഷപ്പെട്ട എന്തോ തരം മധുര പലഹാരം സെറ്റില്‍ ഉള്ളവര്‍ക്ക് നല്‍കിയെന്നും ഷമ്മി പറയുന്നു.

തനിക്കു രണ്ടു മൂന്നെണ്ണം നല്‍കിയതില്‍നിന്നും ഒരെണ്ണം മാത്രം താനെടുത്തു ബാക്കി കൂടെയുള്ള ഒരു സുഹൃത്തിനു നല്‍കിയെന്നും ഷമ്മി പറഞ്ഞു. എന്നാല്‍ കഴിച്ചു കഴിഞ്ഞപ്പോഴാണ് അതിന്റെ സ്വാദ് മനസ്സിലായതെന്നും, അപ്പോള്‍ താന്‍ സുരേഷ് ഗോപിയോട് വീണ്ടും അത് തരാമോ എന്ന് ചോദിച്ചെന്നും ഷമ്മി പറയുന്നു. അതിനോടകം അത് തീര്‍ന്നു പോയിരുന്നത് കൊണ്ട് അപ്പോള്‍ തനിക്കത് തരാന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞില്ലെന്നും, പക്ഷെ തിലകന്‍ചേട്ടന്റെ മകന്‍ വിഷമിക്കണ്ട,

ഈ കടം ഞാന്‍ വീട്ടും എന്നാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്നും ഷമ്മി തിലകന്‍ വെളിപ്പെടുത്തി. പിന്നീട് ഒരുമാസം കഴിഞ്ഞ്, തീര്‍ത്തും അപ്രതീക്ഷിതമായി തനിക്കു വേണ്ടി ആ പലഹാരം ഡല്‍ഹിയില്‍ നിന്നും വാങ്ങി, ആര്‍ട്ട് ഡയറക്ടര്‍ ശ്രീ. സാബു റാം വഴി അദ്ദേഹം തന്റെ വീട്ടില്‍ എത്തിച്ചു തന്നെന്നാണ് ഷമ്മി പറയുന്നത്. പറയുന്ന വാക്കു പാലിക്കുന്ന, സഹജീവികളോട് സ്‌നേഹമുള്ള, അവരെ ചേര്‍ത്തു പിടിക്കാന്‍ കഴിയുന്ന അദ്ദേഹത്തെയൊക്കെയാണ് യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കേണ്ടതെന്നും ഷമ്മി തിലകന്‍ പറഞ്ഞു. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ സംഭവം വിശദീകരിച്ചത്.