അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാന്‍ പോകും, പാര്‍ട്ടിയോടുള്ള വിശ്വാസം കൊണ്ടല്ല.. വിശപ്പ് സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ്: ഹരിശ്രീ അശോകന്‍

മലയാളികളുടെ പ്രിയതാരമാണ് ഹരിശ്രീ അശോകന്‍. കോമഡി കഥാപാത്രങ്ങള്‍ക്ക് പുറമെ സീരിയസ് കഥാപാത്രങ്ങളിലൂടെയും താരം പ്രേക്ഷകപ്രീതി നേടുന്നുണ്ട്. സിനിമയില്‍ എത്തുന്നതിന് മുമ്പ് കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതമായിരുന്നു തന്റെത് എന്ന് താരം തുറന്നു പറഞ്ഞിട്ടുണ്ട്.

രാഷ്ട്രീയ പ്രവേശനമുണ്ടാകുമോ എന്ന ചോദ്യത്തിനാണ് ഹരിശ്രീ അശോകന്‍ ഇപ്പോള്‍ മറുപടി പറഞ്ഞിരിക്കുന്നത്. കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പറഞ്ഞു കൊണ്ടാണ് സംസാരിച്ചത്. കുട്ടിക്കാലത്ത് താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയിട്ടുണ്ട്.

പശപ്പാത്രം ചുമക്കലാണ് പ്രധാന പണി. അത് പാര്‍ട്ടിയോടുള്ള വിശ്വാസം കൊണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ അത് നുണയാകും. വിശപ്പ് സഹിക്കാന്‍ വയ്യാത്ത കൊണ്ടായിരുന്നു. പോസ്റ്റര്‍ ഒട്ടിച്ചു കഴിഞ്ഞാല്‍ വയറു നിറയെ കപ്പ പുഴുങ്ങിയതും കട്ടന്‍ ചായയും കിട്ടും.

തന്നെ പോലെ കപ്പ പുഴുങ്ങിയതിന് വേണ്ടി മാത്രം പശപ്പാത്രം ചുമക്കുന്നവര്‍ ഇന്നും കാണും. കാരണം പട്ടിണിക്കാര്‍ക്ക് ഇന്നും കുറവ് ഇല്ലല്ലോ. അവര്‍ കുറയാനും പാടില്ലല്ലോ. എങ്കിലേ പോസ്റ്റര്‍ ഒട്ടിക്കാന്‍ ധാരാളം ആളുകളുണ്ടാകൂ. എല്ലാ പാര്‍ട്ടിയിലും നല്ലവരുണ്ട്.

എല്ലാ പാര്‍ട്ടിയിലും മോശക്കാരുമുണ്ട് എന്നാണ് ഹരിശ്രീ അശോകന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, മിന്നല്‍ മുരളി, കേശു ഈ വീടിന്റെ നാഥന്‍ എന്നിവയാണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ എത്തിയ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു.