'ശാസ്ത്രത്തിന് നന്ദി പറയാന്‍ തുടങ്ങുന്ന മുതല്‍ അത് മറ്റൊരു മതമായി മാറും, പുതിയ ആചാരങ്ങള്‍ ഉണ്ടാക്കാതിരിക്കുക'; ജിയോ ബേബിക്ക് എതിരെ ഹരീഷ് പേരടി

ജിയോ ബേബി സംവിധാനം ചെയ്ത “ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍” വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. വീടിന്റെ അകത്തളങ്ങളില്‍ നിന്നുള്‍പ്പടെ സ്ത്രീകള്‍ നേരിടുന്ന അസമത്വവും അടിച്ചമര്‍ത്തലുകളും ചൂണ്ടിക്കാട്ടുന്ന ചിത്രത്തിലെ ഓരോ രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. ചിത്രം തുടങ്ങുന്നതിന് മുമ്പ് താങ്ക്‌സ് കാര്‍ഡില്‍ ശാസ്ത്രത്തിന് നന്ദി പറയുന്നുണ്ട്.

“സിനിമ ശാസ്ത്രത്തിന്റെ കണ്ടുപിടിത്തതാണ്. താങ്ക് ഗോഡ് എന്ന് പറയുവാന്‍ തുടങ്ങിയിട്ട് എത്രെയോ കാലങ്ങളായി. ആ വാചകം പറയുന്നത് നിര്‍ത്തുവാന്‍ തുടങ്ങിയപ്പോഴാണ് തന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടായത് എന്നും അഭിമുഖങ്ങളില്‍ ജിയോ ബേബി പറഞ്ഞിരുന്നു. സംവിധായകന്റെ ഈ സമീപനത്ത പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

ഹരീഷ് പേരടിയുടെ കുറിപ്പ്:

ശാസ്ത്രം നിങ്ങളുടെ നന്ദി പ്രതീക്ഷിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഇടമല്ല. ശാസ്ത്രത്തിന് നന്ദി പറയാന്‍ തുടങ്ങുന്ന സമയം മുതല്‍ അത് മറ്റൊരു മതമായി മാറും. അതുകൊണ്ട് ശാസ്ത്രത്തെ വെറുതെ വിടുക. ശാസ്ത്രത്തിന് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. ജനിക്കാനിരിക്കുന്ന കുട്ടികള്‍ മതം ഏത്? എന്ന ചോദ്യത്തിന്റെ കോളത്തില്‍ ശാസ്ത്രം എന്നെഴുതിയാല്‍ ശാസ്ത്രം ശാസ്ത്രമല്ലാതാവും..

നിങ്ങള്‍ക്ക് നന്ദി പറഞ്ഞേ ശ്വാസം കിട്ടുകയുള്ളുവെങ്കില്‍ നിങ്ങളുടെതായ ഒരു സംഭാവനയുമില്ലാതെ നിങ്ങളെ ഈ ഭൂമിയില്‍ എത്തിച്ച നിങ്ങളെ നിങ്ങളാവാന്‍ സഹായിച്ച ബീജത്തിനും ഗര്‍ഭപാത്രത്തിനും നന്ദി പറയുക. അപ്പോള്‍ ശാസ്ത്രത്തിനു പോലും നിങ്ങളോട് ഒരു ബഹുമാനം തോന്നും..അല്ലെങ്കില്‍ നമ്മളുണ്ടാക്കിയ ഭരണഘടനക്കും നിയമത്തിനും നന്ദി പറയുക..ശാസ്ത്രം വിശ്വാസമല്ല പുതിയ ആചാരങ്ങള്‍ ഉണ്ടാക്കാതിരിക്കുക.