കപട ബുദ്ധിജീവികളെ ഇങ്ങനെ അഴിച്ച് വിടാതിരിക്കുക: വിമര്‍ശനവുമായി ഹരീഷ് പേരടി

മുഖം നോക്കാതെ വിമര്‍ശിക്കുന്ന കൂട്ടത്തിലാണ് നടന്‍ ഹരീഷ് പേരടി. രാഷ്ട്രീയമായാലും സിനിമയായാലും തന്റെ നിലപാടുകള്‍ വെട്ടിത്തുറന്ന് പറയാന്‍ ഹരീഷിന് ഒരു മടിയുമില്ല. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഹരീഷിന്റെ വിമര്‍ശനങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റാറുമുണ്ട്. ഇപ്പോഴിതാ ഹരീഷിന്റെ വിരല്‍ ചൂണ്ടപ്പെട്ടിരിക്കുന്നത് ചലച്ചിത്ര മേളകളിലെ സിനിമ തിരഞ്ഞെടുപ്പുകളിലേക്കാണ്. ലാറ്റിനമേരിക്കന്‍ കഥാപാത്രങ്ങളെയും കഥാ പരിസരങ്ങളെയും നമ്മുടെ തെങ്ങിന്‍ തോപ്പുകളിലേക്കും കായല്‍ പരിസരത്തേക്കും അതുപോലെ പറിച്ച നട്ട് ലോകസിനിമയുടെ കേരളാ ഏജന്‍സികളായ പ്രവര്‍ത്തിക്കുന്ന കള്ളന്‍മാര്‍ക്ക് എങ്ങിനെയാണ് ഇത്തരം മേളകളില്‍ ഇടം കിട്ടുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം…

“SFI, Dyfi,Cpm എന്നി സംഘടനകളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു. എന്തിന് മേല്‍ശാന്തിയെ നിയമിക്കാന്‍ പോലും തിരഞ്ഞെടുപ്പ് നടക്കുന്നു. തു കൊണ്ട് ബുദ്ധിജീവികളിലും തിരഞ്ഞെടുപ്പ് നടത്തണം. അല്ലെങ്കില്‍ ഇതുപോലെയുള്ള ചലച്ചിത്ര മേളകള്‍ നമ്മള്‍ സഹിക്കേണ്ടി വരും. ലാറ്റിനമേരിക്കന്‍ കഥാപാത്രങ്ങളെയും കഥാ പരിസരങ്ങളെയും നമ്മുടെ തെങ്ങിന്‍ തോപ്പുകളിലേക്കും കായല്‍ പരിസരത്തേക്കും അതുപോലെ പറിച്ച നട്ട് ലോകസിനിമയുടെ കേരളാ ഏജന്‍സികളായ പ്രവര്‍ത്തിക്കുന്ന കള്ളന്‍മാര്‍ക്ക് എങ്ങിനെയാണ് ഇത്തരം മേളകളില്‍ ഇടം കിട്ടുന്നത്.”

“കച്ചവട സിനിമകളില്‍ അഭിനയിക്കുന്ന ഒരാള്‍ എന്ന നിലക്ക് പറയട്ടെ, പുലിമുരുകനും മധുരരാജയും ബാഹുബലിയും ഉണ്ടാക്കാന്‍ നല്ലപാടാണ്. അത് സിനിമയുടെ സാങ്കേതികതയെക്കുറിച്ചും സാധരണക്കാരന്‍ കാണുന്ന തിയ്യറ്റര്‍ അനുഭവങ്ങളെയും അവന്റെ സ്വപനങ്ങളിലെ നായകന്റെയും അളവുകളെ കൃത്യമായി തൂക്കിയെടുത്തുണ്ടാക്കുന്ന ഞാണിന്‍മേല്‍ കളിയാണ്. അല്ലാതെ പാതി ബുദ്ധിജീവിത്വവും പാതി കച്ചവടവുമായ ഒരു സേഫ് സോണ്‍ കപടതയല്ലാ. കൂടത്തായി കൊലപാതക പരമ്പര ആരെങ്കിലും സിനിമയാക്കാന്‍ ആലോചിച്ചാല്‍ അത് സാംസ്‌കാരിക അപചയം. നിപ എന്ന മഹാരോഗത്തെ ഉടനെ കച്ചവടം ചെയ്താല്‍ അത് സാംസ്‌കാരിക പ്രവര്‍ത്തനവും ചലച്ചിത്രമേളകളില്‍ ഇടം പിടിക്കേണ്ടതും എന്ന് ആരാണ് തിരുമാനിക്കുന്നത്. നികുതി കൊടുക്കുന്ന ഞങ്ങള്‍ സാധാരണക്കാര്‍ പറയുന്നു. കപട ബുദ്ധിജീവികളെ ഇങ്ങിനെ അഴിച്ച് വിടാതിരിക്കുക. സിനിമയെ സ്‌നേഹിക്കുന്ന ഒരു പാട് പുതിയ തലമുറയുണ്ട് അവര്‍ക്ക് അവസരം നല്‍കുക. സിനിമയുണ്ടാക്കാന്‍ മാത്രമല്ല അത് തിരഞ്ഞെടുക്കാനും.”