പെണ്‍കുട്ടികള്‍ പാന്റ്സിടുന്നതില്‍ മാത്രമെ ലീഗിനോടും മറ്റ് മുസ്ലിം മത സംഘടനകളോടും ഞങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുള്ളൂ, പക്ഷേ: രൂക്ഷവിമര്‍ശനവുമായി ഹരീഷ് പേരടി

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം, സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തല്‍ എന്നീ വിഷയത്തില്‍ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. വിവാഹപ്രായം ഉയര്‍ത്തിയതിന് പിന്നില്‍ കേന്ദ്രത്തിന് ഹിഡന്‍ അജന്‍ഡയെന്ന ബൃന്ദ കാരാട്ടിന്റെയും ആനി രാജയുടെയും പ്രസ്താവനയുടെ വാര്‍ത്ത പങ്കുവെച്ചാണ് ഹരീഷ് പേരടി തന്റെ വിയോജിപ്പ് അറിയിച്ചത്.

ഹരീഷ് പേരടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

പെണ്‍കുട്ടികള്‍ പാന്റ്‌സിടുന്നതില്‍ മാത്രമെ ലീഗിനോടും മറ്റ് മുസ്ലിം മത സംഘടനകളോടും ഞങ്ങള്‍ക്ക് അഭിപ്രായ വിത്യാസമുള്ളു…പാന്റ്‌സ് ഊരുന്നതില്‍ ഞങ്ങള്‍ക്ക് ഒരേ അഭിപ്രായമാണ്…?കാരണം പുരോഗമനം എന്ന വാക്കിന്റെ അവകാശം ഞങ്ങളുടെ പേരില്‍ മാത്രമാണ്…അത് മറ്റാര്‍ക്കും അവകാശപ്പെട്ടതല്ല…ഇന്‍ക്വിലാബ് സിന്ദാബാദ്…ലാല്‍സലാം

വിവാഹപ്രായം ഉയര്‍ത്തുന്നതില്‍ എതിര്‍പ്പുമായി ആനി രാജയും വൃന്ദ കാരാട്ടും രംഗത്ത് വന്നിരുന്നു. ഈ നീക്കത്തിന് പിന്നില്‍ രഹസ്യ അജന്‍ഡയുണ്ടെന്ന് ആനി രാജ പ്രതികരിച്ചത്. പ്രത്യേകസമുദായത്തെ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നും പോഷകാഹാരങ്ങളും വിദ്യാഭ്യാസസൗകര്യങ്ങളുമാണ് ആദ്യം ഉറപ്പാക്കേണ്ടതെന്നും ആനി രാജ നിലപാടെടുത്തിരുന്നു. ലിംഗതുല്യതയ്ക്ക് പുരുഷന്റെ വിവാഹപ്രായം കുറയ്ക്കാന്‍ കഴിയില്ലേ എന്നും ആനി രാജ ചോദിച്ചു. പ്രായപൂര്‍ത്തിയായ സ്ത്രീയുടെ വിവാഹം കുറ്റകരമാക്കുന്ന നടപടിയാണിതെന്ന് ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു.