സിപിഎം ആ സിനിമ തിയേറ്ററില്‍ ഓടിക്കാന്‍ സമ്മതിച്ചില്ല എന്ന വാദങ്ങള്‍ തെറ്റാണ്, വൈരാഗ്യപൂര്‍വം അവര്‍ ആരും പ്രതികരിച്ചിട്ടുമില്ല: ഹരീഷ് പേരടി

സംസ്ഥാന സര്‍ക്കാരിന്റെ ചില നയങ്ങളെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് നടന്‍ ഹരീഷ് പേരടി രംഗത്തെത്താറുണ്ട്. ഇടതുപക്ഷക്കാരന്‍ ആയിരിക്കുമ്പോള്‍ തന്നെ സര്‍ക്കാരിനെതിരെ വിമര്‍ശിക്കുന്നത് അതേ കുടുംബത്തിലെ അംഗമായത് കൊണ്ടാണെന്ന് ഹരീഷ് പേരടി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഇടതു സഹയാത്രികനായിരിക്കുമ്പോള്‍ തന്നെ സിപിഎമ്മിനെയും ഡിവൈഎഫ്‌ഐയെയും വിമര്‍ശിക്കുന്നത് അതേ കുടുംബത്തിലെ അംഗമായത് കൊണ്ടാണെന്ന് നടന്‍ ഹരീഷ് പേരടി. വ്യക്തി ജീവിതത്തില്‍ ഒരിക്കലും അഭിനയിക്കാന്‍ ശ്രമിക്കാത്തത് കൊണ്ടാണ് ചിലതൊക്കെ തുറന്ന് എതിര്‍ക്കേണ്ടി വരുന്നത്.

പക്ഷേ ഈ നിമിഷം വരെ വൈരാഗ്യപൂര്‍വം അവര്‍ ആരും പ്രതികരിച്ചിട്ടില്ല. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയെ സിപിഎം ഒരിക്കലും എതിര്‍ത്തിട്ടില്ലെന്നും തിയേറ്ററില്‍ ഓടിക്കാന്‍ സമ്മതിച്ചില്ല എന്ന വാദങ്ങള്‍ തെറ്റാണെന്നും ഹരീഷ് പേരടി പറഞ്ഞു.

സഹദേവന്‍ എന്ന കഥാപാത്രം പിണറായി ആണോ എന്ന് ചിലര്‍ ചോദിക്കാറുണ്ട്. അതേ പോലെ എംവിആറുമായി സാമ്യമുണ്ടെന്നും ചിലര്‍ പറഞ്ഞിട്ടുണ്ട്. ഒരിക്കലും പിണറായിയെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നെങ്കിലും അദ്ദേഹത്തിന്റെ ജീവിതം സിനിമ ആക്കിയാല്‍ ആ വേഷം ചെയ്യണം എന്ന ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കി.

സിപിഎമ്മിനെ പരോക്ഷമായി വിമര്‍ശക്കുന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിന്റെ പ്രദര്‍ശനം വിലക്കിയതായുള്ള വാര്‍ത്തകള്‍ എത്തിയിരുന്നു. 2013ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രദര്‍ശനം തലശേരിയിലും കണ്ണൂരിലും നിര്‍ത്തി വച്ചിരുന്നു. അരുണ്‍ കുമാര്‍ അരവിന്ദാണ് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സംവിധാനം ചെയ്തിരിക്കുന്നത്.