അടുക്കളയില്‍ കല്ലിട്ടാലും ഉമ്മറത്ത് കല്ലിട്ടാലും നഷ്ടപരിഹാരം കൊടുത്ത് പദ്ധതി നടപ്പിലാക്കുക, ഒന്ന് സഹകരിക്ക് കേരളം രക്ഷപ്പെടട്ടെ: ഹരീഷ് പേരടി

കെ റെയില്‍ വന്നാലുള്ള പ്രയോജനത്തെ കുറിച്ച് വിശദീകരിച്ച് നടന്‍ ഹരീഷ് പേരടി. സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധം മാറ്റി സഹകരിക്കാനാണ് താരം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നത്. അടുക്കളയില്‍ കല്ലിട്ടാലും ഉമ്മറത്ത് കല്ലിട്ടാലും നഷ്ടപരിഹാരം കൊടുത്തതിനു ശേഷം മാത്രം പദ്ധതി നടപ്പിലാക്കുക എന്നും ഹരീഷ് പേരടി.

ഹരീഷ് പേരടിയുടെ കുറിപ്പ്:

ഞാനിപ്പോള്‍ കാസര്‍ക്കോട് ഒരു സിനിമയുടെ ഷൂട്ടിങ്ങുമായി ഇരിക്കുകയാണ്… മറ്റന്നാള്‍ എനിക്ക് രാവിലെ എറണാകുളത്ത് എത്തണം… ഞാന്‍ അന്വേഷിച്ചപ്പോള്‍ ഇവിടെ നിന്ന് ഒരു മണിക്കൂര്‍ ദൂരമുള്ള മംഗലാപുരം എയര്‍പോട്ടില്‍ നിന്ന് കൊച്ചിയിലേക്ക് Non stop വിമാനങ്ങളില്ല… എല്ലാം 6ഉം 9തും മണിക്കൂറുകള്‍ എടുക്കുന്ന യാത്രകള്‍…

റോഡ് മാര്‍ഗ്ഗം 10 ഉം 12ഉം മണിക്കൂറുകള്‍… പിന്നെ ഇവിടെ നിന്ന് 2.5 മണിക്കൂര്‍ ദൂരമുള്ള കണ്ണൂര്‍ എയര്‍പോട്ടില്‍ നിന്ന് 8.30ന് ഒരു വിമാനമുണ്ട്.. അതിനു വേണ്ടി 10 മണിക്ക് ഷൂട്ടിംഗ് കഴിഞ്ഞെത്തുന്ന ഞാന്‍ 3.30ന് എഴുന്നേറ്റ് 4.30ന് കാറില്‍ കയറണം..

ഞാന്‍ സ്വപ്നം കാണുന്ന കെ.റെയില്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്ക് നന്നായി ഉറങ്ങി എന്റെ സൗകര്യത്തിനന്നുസരിച്ചുള്ള ഒരു സില്‍വര്‍ലൈന്‍ വണ്ടിയില്‍ കയറിയാല്‍ വെറും രണ്ടു മണിക്കൂറുകള്‍ കൊണ്ട് ഞാന്‍ എറണാകുളത്ത് എത്തും.. ഞാനും ഹാപ്പി എനിക്ക് ടിക്കെറ്റെടുത്ത് തരുന്ന പ്രൊഡ്യൂസറും ഹാപ്പി… ഇതാണ് കെ.റെയിലിന്റെ പ്രസക്തി..

പിന്നെ അടുക്കളയില്‍ കല്ലിട്ടാലും ഉമ്മറത്ത് കല്ലിട്ടാലും നഷ്ടപരിഹാരം കൊടുത്തതിനു ശേഷം മാത്രം പദ്ധതി നടപ്പിലാക്കുക.. അതില്‍ വിട്ടുവീഴച്ചയില്ല… സര്‍ക്കാറും ആ ഉറപ്പ് നല്‍കുന്നുണ്ട്… വികസനത്തോടൊപ്പം… കെ.റെയിലില്‍ പിണറായി സര്‍ക്കാറിനോടൊപ്പം… എല്ലാം പറഞ്ഞ് കൊംപ്രമൈസാക്കാം.. ഒന്ന് സഹകരിക്ക്… കേരളം ഒന്ന് രക്ഷപെടട്ടെ മക്കളെ …