അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്റെ വീട്ടിലേക്ക് സ്വാഗതം, അസഭ്യം പറയുന്നത് സംസ്‌കാരമില്ലായ്മ: ഗോപി സുന്ദര്‍

തന്റെ സംഗീതത്തേക്കാള്‍ ഉപരി സ്വകാര്യ ജീവിതം ചര്‍ച്ചയാകുന്നതിന് എംതിരെ പ്രതികരിച്ച് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. പത്തു വര്‍ഷമായി ഗായിക അഭയ ഹിരണ്‍മയിക്കൊപ്പം ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്ന ഗോപി സുന്ദര്‍ വേര്‍പിരിഞ്ഞ്, ഗായിക അമൃത സുരേഷുമായി പ്രണയത്തില്‍ ആയതെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.

അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ എന്ത് പങ്കുവച്ചാലും ഗോപി സുന്ദറിനെതിരെ സൈബര്‍ ആക്രമണം നടക്കാറുണ്ട്. തന്നോട് അഭിപ്രായ വ്യത്യാസം തോന്നുന്നവര്‍ക്ക് തന്റെ വീട്ടില്‍ വന്ന് സംസാരിക്കാം എന്ന് പറയുകയാണ് ഗോപി സുന്ദര്‍ ഇപ്പോള്‍.

തന്റെ സ്വകാര്യ ജീവിതം ചര്‍ച്ചയാക്കരുത് എന്നും സംവിധായകന്‍ പറയുന്നുണ്ട്. എല്ലാ പ്രശ്‌നങ്ങളോടും പ്രതികരിക്കാന്‍ നിന്നു കഴിഞ്ഞാല്‍ അതിന് മാത്രമേ സമയമുണ്ടാകൂ. പാട്ട് ചെയ്യുക, മുന്നോട്ടു പോവുക. അതാണ് താന്‍ ചെയ്യുന്നത്. ആര്‍ക്കെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ കുടുംബമായി വീട്ടില്‍ വന്ന് സംസാരിക്കാം.

അല്ലാതെ പൊതു ഇടങ്ങളിലേക്ക് തന്റെ സ്വകാര്യ ജീവിതം ചര്‍ച്ചയാക്കേണ്ടതില്ല. ഇതൊക്കെ ചെയ്യുന്നത് സ്‌നേഹം കൊണ്ടാണെങ്കില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് നേരില്‍ വന്നു ചോദിച്ചോട്ടെ. നിങ്ങള്‍ക്ക് വീട്ടിലേക്ക് സ്വാഗതം. കവലയില്‍ പോസ്റ്ററൊട്ടിച്ച് അസഭ്യം പറയുന്നതു സംസ്‌കാരമില്ലായ്മയാണ്.

അവര്‍ ചെയ്യുന്നതെല്ലാം അവരുടെ അവകാശവും സ്വാതന്ത്രവുമായിരിക്കാം. അവര്‍ക്കത് ചെയ്യാം. പക്ഷെ തന്റെ അന്നം മുട്ടിക്കരുത് എന്നാണ് ഗോപി സുന്ദര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.