എന്തൊക്കെയോ സത്യങ്ങള്‍ അദ്ദേഹത്തിന് അറിയാമായിരുന്നു, അതിന്റെ പേരില്‍ താന്‍ വേട്ടയാടപ്പെടുമോ എന്നും ഭയന്നിരുന്നു; സനല്‍കുമാറിനെ കുറിച്ച് കുറിപ്പ്

തന്നെ ഭീഷണിപ്പെടുത്തുകയും പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും ചെയ്യുന്നു എന്ന് നടി മഞ്ജു വാര്യരുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് സനല്‍ കുമാര്‍ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ജു വാര്യര്‍ നായികയായ ‘കയറ്റം’ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു സനല്‍കുമാര്‍ ശശിധരന്‍.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ചു പാര്‍വതി പ്രതീഷ്. സനലിനെക്കുറിച്ച് തന്റെ ഫെയ്‌സ്ബുക്കിലാണ് ഇവര്‍ കുറിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ അറസ്റ്റ് ചെയ്ത രീതിയോട് അങ്ങേയറ്റത്തെ വിയോജിപ്പാണ്. കേരളാ പോലീസ് മഫ്തി വേഷത്തില്‍ വന്ന് ചേസ് ചെയ്തു പിടി കൂടാന്‍ അദ്ദേഹം ഒരു കൊടും ക്രിമിനലോ തീവ്രവാദിയോ ഒന്നുമല്ല. അന്താരാഷ്ട്രതലത്തിലും ദേശീയ തലത്തിലും പുരസ്‌കാരങ്ങള്‍ നേടി മലയാളിക്ക് അഭിമാനിക്കാന്‍ ഉതകുന്ന വിധം സംഭാവനകള്‍ കലാരംഗത്ത് നല്കിയ ഒരു കലാകാരനാണ് അദ്ദേഹം. അതവിടെ നില്ക്കട്ടെ. ഏതൊരു കലാകാരനായാലും ക്രിമിനല്‍ ആണെങ്കില്‍ നിയമനടപടികള്‍ നേരിട്ടേ പറ്റൂ. പക്ഷേ അങ്ങനെയെങ്കില്‍ തന്നെ അദ്ദേഹം ചെയ്ത കുറ്റം എന്താണ്?

ഇന്നലെ വീഡിയോയില്‍ കണ്ട രീതിയില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനും വേണ്ടി അദ്ദേഹം ചെയ്ത ക്രൈം ഒരു കലാകാരിയെ നിരന്തരമായി സമൂഹമാധ്യമം വഴി ശല്യം ചെയ്തുവെന്നാണ്. പിന്തുടര്‍ന്ന് ശല്യപ്പെടുത്തുക നിരീക്ഷിക്കുക (Stalking) എന്നിവയാണ് സനല്‍കുമാര്‍ ശശിധരന് മേല്‍ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍. ഈ ജനാധിപത്യ രാജ്യത്ത് defamation ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേസ് വരുമ്പോള്‍ ഈ രീതിയില്‍ അറസ്റ്റ് ചെയ്യുന്നതാണോ രീതി? അതാണ് ചോദ്യം ചെയ്യപ്പെടേണ്ടത് ? അതു മാത്രമാണ് ചോദ്യം ചെയ്യുന്നതും. ശ്രീ.സനല്‍ കുമാര്‍ ശശിധരന്‍ Sanal Kumar Sasidharan എന്റെ സുഹൃത്താണ്. ജേര്‍ണലിസ്റ്റ് പ്രദീപിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ ആക്ഷന്‍ കൗണ്‍സിലും ജസ്റ്റിസ് ഫോര്‍ പ്രദീപ് എന്ന കാമ്പയിനും വഴിയാണ് അദ്ദേഹവുമായി സൗഹൃദത്തിലായത്.

അദ്ദേഹം കുറേ നാളുകളായി ആരെയോ ഭയപ്പെട്ടിരുന്നുവെന്ന് പോസ്റ്റുകളിലൂടെ തോന്നിയിരുന്നു. തനിക്കെന്തോ അപകടം വരുന്നുവെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു. എന്തൊക്കെയോ സത്യങ്ങള്‍ അദ്ദേഹത്തിന് അറിയാമായിരുന്നു. ആ സത്യങ്ങള്‍ അറിയുന്നതിന്റെ പേരില്‍ താന്‍ വേട്ടയാടപ്പെടുമോ എന്നും അദ്ദേഹം ഭയന്നിരുന്നു. ഒരു പക്ഷേ അദ്ദേഹത്തിന്റെ മാനസികാവസ്ഥ അങ്ങനെയായിരുന്നിരിക്കാം. കുറച്ച് ദിവസങ്ങളായി മഞ്ജു വാര്യര്‍ സംബന്ധമായ പോസ്റ്റുകളും കണ്ടിരുന്നു. ആ പോസ്റ്റുകള്‍ക്കെതിരെ എന്തുകൊണ്ട് നടി പ്രതികരിക്കുന്നില്ലായെന്നും മറു ചോദ്യവും അദ്ദേഹം ഉയര്‍ത്തിയിരുന്നു. എന്തായാലും പോലീസില്‍ നല്കിയ പരാതിയിലൂടെ മാന്യമായി തന്നെ അവര്‍ പ്രതികരിച്ചു . ഇനി ഈ വിഷയത്തില്‍ നിയമസംവിധാനം തെറ്റും ശരിയും നിര്‍ണ്ണയിക്കട്ടെ!

പക്ഷേ ചോദ്യം ആ അറസ്റ്റ് ചെയ്ത രീതിയെ കുറിച്ചാണ്. ഇ-മെയില്‍ വഴി നല്കിയ പരാതിക്ക് ഇത്തരത്തില്‍ മഫ്തിയില്‍ ചെന്ന് ചേസ് ചെയ്ത് അറസ്റ്റ് ചെയ്യാനും വേണ്ടി അദ്ദേഹം വലിയ ക്രിമിനല്‍ അല്ലായെന്ന് തന്നെ ഉറക്കെ പറയുന്നു. ഒരു പരാതി കിട്ടിയാല്‍ ഈ രീതിയില്‍ അറസ്റ്റ് ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇവിടെ കേരളാ പോലീസ് നടപ്പാക്കുന്ന നീതി നിര്‍വ്വഹണം ഏവര്‍ക്കും ഒരു പോലെ ബാധകമാണോ? അല്ലേ അല്ല . അവിടെയാണ് ഈ രീതിയിലെ അറസ്റ്റ് അനാവശ്യമാകുന്നത്. ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മിനിമം മര്യാദകള്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും ഈ ക്യൂബളം രാജ്യത്ത് ചിലര്‍ക്കെതിരെ മാത്രം അതൊന്നും പാലിക്കപ്പെടുന്നില്ല.

പട്ടാപ്പകല്‍ രണ്ടു പെണ്‍കുട്ടികളെ റോഡിലിട്ട് ‘ തല്ലിയ ഒരുത്തനെ പിടിക്കാന്‍ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല. സാധാരണക്കാര്‍ പരാതി കൊടുത്ത അനേകം കേസുകളില്‍ പ്രതികള്‍ കണ്‍മുന്നില്‍ ഉണ്ടായിട്ടും നിസംഗത കാണിക്കുന്ന പോലീസ് ഒരു അഭിഭാഷകന്‍ കൂടിയായ സംവിധായകനോട് കാണിച്ചത് അങ്ങേയറ്റത്തെ മര്യാദകേട് തന്നെയാണ്.

Read more

ഒരാള്‍ അപമാനിച്ചു എന്ന പരാതി വന്നാല്‍, ആ വ്യക്തിയെ സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയല്ലേ ചെയ്യേണ്ടത്? അയാള്‍ വരാത്ത പക്ഷമല്ലേ മറ്റു നടപടികള്‍ ഉണ്ടാവുക? ഇവിടെ അതാണോ സംഭവിച്ചത്? പരാതി കിട്ടിയ പാടെ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തെത്തി, അയാളും ബന്ധുക്കളും സഞ്ചരിക്കുന്ന കാര്‍ തടഞ്ഞ് ബലമായി ഉള്ളില്‍ കയറി അറസ്റ്റ് ചെയ്യുന്നു. ഇതെന്ത് കോപ്പിലെ നീതി നിര്‍വ്വഹണം? ജനാധിപത്യ കേരളത്തിലെ ഏറ്റവും മര്യാദകെട്ട നടപടികളില്‍ ഒന്നാണ് ഇന്നലെ നടന്ന അറസ്റ്റ് .