അതായിരുന്നു എന്റെ കരിയറിലെ വഴിത്തിരിവ്; വെളിപ്പെടുത്തലുമായി ഫഹദ് ഫാസില്‍

മലയാള സിനിമയില്‍ നിരവധി വിജയങ്ങള്‍ കൈ പിടിയിലൊതുക്കിയ നടനാണ് ഫഹദ് ഫാസില്‍. പിതാവ് ഫാസില്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ ആദ്യ ചിത്രം തന്നെ വന്‍ പരാജയമായിരുന്നു. പിന്നീട് വര്‍ഷങ്ങളോളം സിനിമയില്‍ നിന്ന് വിട്ടു നിന്ന താരം ഗംഭീര തിരിച്ചു വരവാണ് നടത്തിയത്. ഇപ്പോഴിതാ തന്റെ കരിയറില്‍ വഴിത്തിരിവായ സിനിമയെ കുറിച്ച് പറയുകയാണ് ഫഹദ്.

2011 ല്‍ പുറത്തിറങ്ങിയ ചാപ്പാ കുരിശ് ആണ് തന്റെ കരിയറിലെ ടേണിംഗ് പോയിന്റ് ചിത്രം എന്നാണ് ഫഹദ് പറയുന്നത്. സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ്, വിനീത് ശ്രീനിവാസന്‍ , രമ്യ നമ്പീശന്‍, നിവേദ തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പിന്നീട് പുറത്തിറങ്ങിയ 22 ഫീമെയില്‍ കോട്ടയം, അന്നയും റസൂലും, ആമീന്‍ തുടങ്ങിയ ചിത്രത്തിലെ നടന്റെ പ്രകടനം വിസ്മയിപ്പിക്കുകയായിരുന്നു. മലയാള സിനിമ അതുവരെ കണ്ടു വന്ന നായക സങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഫഹദിന്റെ ഇതുവരെയുള്ള ഓരോ കഥാപാത്രങ്ങളും.

സമീര്‍ താഹിര്‍ സംവിധാനം നിര്‍വ്വഹിച്ച് 2011 ജൂലൈ 15-നു് പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചാപ്പാ കുരിശ്. സമീര്‍ താഹിര്‍ തന്നെ തിരക്കഥാരചനയിലും പങ്കാളിയായ ഈ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ഫഹദ് ഫാസില്‍, റോമ, രമ്യ നമ്പീശന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

ബിഗ് ബി, ഡാഡി കൂള്‍ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന സമീര്‍ താഹിറിന്റെ ആദ്യ സംവിധാനസംരംഭമാണ് ഈ ചിത്രം. കാനന്‍ 7 ഡി ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചാണ് ഒരു ഗാനരംഗമൊഴികെയുള്ള ചലച്ചിത്രത്തിന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചത്. 2011ലെ ഗോവ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പനോരമയില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.