ഗോഷ്ടി കാണിച്ചു ജീവിക്കുന്നവരായാണോ സിനിമാക്കാരെ സര്‍ക്കാര്‍ കാണുന്നത്? ഇനിയും വിദഗ്‌ദ്ധോപദേശക കമ്മിറ്റിക്കാര്‍ അമാന്തിക്കരുത്..: വിനയന്‍

സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ താമസിക്കുന്ന സാഹചര്യത്തില്‍ പ്രതികരിച്ച് സംവിധായകന്‍ വിനയന്‍. തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണ്. സാങ്കേതികത്തികവുളള സിനിമകള്‍ പ്ലാന്‍ ചെയ്തുകൊണ്ട് തിയേറ്ററുകള്‍ തുറന്നാല്‍ പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. തിയേറ്ററുകള്‍ തുറക്കാന്‍ സമയമായെന്നും അടുത്ത ഘട്ടത്തില്‍ അതിനുള്ള തീരുമാനം എടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞത് സ്വാഗതം ചെയ്യുന്നുവെന്നും വിനയന്‍ വ്യക്തമാക്കി.

വിനയന്റെ കുറിപ്പ്:

സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ സമയമായെന്നും അടുത്ത ഘട്ടത്തില്‍ അതിനുള്ള തീരുമാനം എടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍ ചാനലുകളില്‍ പറയുന്ന കേട്ടു.. ഇപ്പഴെങ്കിലും അങ്ങനൊരു തീരുമാനത്തിലേക്കു വന്നതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു.. കുറച്ചു കൂടി നേരത്തെ തുറന്നിരുന്നു എങ്കിലും അതുകൊണ്ട് ഈ നാട്ടില്‍ കോവിഡ് രോഗികളൊന്നും കൂടില്ലായിരുന്നു.. മറ്റു സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ ഒന്നും തിയേറ്റര്‍ തുറന്നതു കൊണ്ട് കോവിഡ് വ്യാപിച്ചതായി റിപ്പോര്‍ട്ടില്ല..

അടുത്തടുത്തിരുന്ന് എസി ബസില്‍ നാലും അഞ്ചും മണിക്കൂര്‍ യാത്ര ചെയ്യുന്നതു പോലെയോ… ബിവറേജസിന്റെ മുന്നില്‍ തിക്കിത്തിരക്കി നില്‍ക്കുന്ന ആള്‍ക്കൂട്ടം പോലെയോ?’ ചില എസി ഷോപ്പിംഗ് മാളുകളിലെ തിരക്കു പോലെയോ അല്ല ഒന്നിട വീട്ട സീറ്റുകളില്‍ പരസ്പരം നോക്കുകയോ അടുത്തിരിക്കുകയോ ചെയ്യാതെ സിനിമ കാണുന്ന തിയേറ്ററിലേ പ്രേക്ഷകര്‍.. മാത്രമല്ല വളരെ ഹൈജിനിക്കായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സിനിമാ തീയറ്റര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ തെളിയിച്ചവരാണ് ഇവിടുത്തെ തിയേറ്ററുകാര്‍..

ഇതൊന്നും അറിയാത്തവരല്ല വിദഗ്ദ്ധരുടെ ഉപദേശക കമ്മിറ്റികളും.. പക്ഷേ അവര്‍ ഈ വല്യ വ്യവസായ മേഖലയേയും പതിനായിരക്കണക്കിനു തൊഴിലാളികളെ അന്നമൂട്ടുന്ന ഈ എന്റര്‍ടൈന്‍മെന്റ് ഇന്‍ഡസ്ട്രിയേയും വേണ്ട ഗൗരവത്തോടെ കണ്ടോ? എന്നു സംശയം ഉണ്ട്.. പണ്ട് …കേരളം കണ്ട ഏറ്റവും പ്രശസ്തനായ നടന്‍ പത്മശ്രീ പ്രേംനസീറിനെ ഫ്‌ളൈറ്റിലെ ബിസിനസ് ക്ലാസില്‍ വച്ച് കാണാനിടയായ ശതകോടീശ്വരനായ ഒരു ബിസിനസ്സുകാരന്‍ തെല്ലു പുച്ഛത്തോടെ ചോദിച്ചു,, ‘നിങ്ങള്‍ ഈ മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു ജീവിക്കുന്ന ആളല്ലേ’, നസീര്‍ സാര്‍ തന്റെ സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു അതെയതേ…

പുതിയ ഗോഷ്ടി കാണിക്കാനായിട്ടു പോകുവാ… അതു പോലെ ഗോഷ്ടി കാണിച്ചു ജീവിക്കുന്നവരായി സിനിമാക്കാരേ ഇവിടെയും കണ്ടോ? ഞങ്ങളിവിടെ വളരെ സീരിയസായി ചിന്തിക്കുമ്പോളാണോ നിങ്ങടെ സിനിമയും പാട്ടുമൊക്കെ എന്നു ചിന്തിക്കുക്കുന്ന വിദഗ്ദ്ധ സമിതിക്കാരും ഉണ്ടായേക്കാം, എന്നു പറഞ്ഞെന്നു മാത്രം…… ജീവന്‍ നിലനിര്‍ത്താന്‍ കഴിക്കുന്ന ആഹാരം പോലെ തന്നെ പ്രാധാന്യമുള്ളതാണ്.. മനസിന്റെ ആരോഗ്യവും ഉന്‍മേഷവും.. ഈ മഹാമാരിക്കാലത്ത് വിഷാദ രോഗം ബാധിച്ച് ആത്മഹത്യ ചെയ്ത എത്രയോ സംഭവങ്ങള്‍ നമ്മള്‍ കണ്ടു.

ആഹാരം വാങ്ങാന്‍ വച്ചിരിക്കുന്ന പൈസ പോലും എടുത്ത് ആമസോണും നെറ്റ്ഫ്‌ളിക്‌സും ഡൗണ്‍ലോഡ് ചെയ്ത് സിനിമ കാണുന്ന.. എത്രയോ സാധാരണക്കാരെ നമുക്കു നാട്ടില്‍ ഇപ്പോള്‍ കാണാന്‍ കഴിയും.. ആയിരവും അഞ്ഞൂറും ഒക്കെയാണ് ഈ പറഞ്ഞ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ മിനിമം ചാര്‍ജ്ജ് എന്നോര്‍ക്കണം… ഈ മഹാമാരിക്കാലത്ത് മനസു മടുത്ത് വട്ടായി പോകുന്ന അവസ്ഥയാ… അതുകൊണ്ട് ഇതുപോലുള്ള എന്തെങ്കിലും ഒരു എന്റര്‍ടൈന്‍മെന്റ് വല്യ ആശ്വാസമാ.. എന്നു പറയുന്ന ബഹുഭുരിപക്ഷം ജനങ്ങളുടെ മാനസികാവസ്ഥ മനസിലാക്കാന്‍,. ഇനിയും വിദഗ്‌ദ്ധോപദേശക കമ്മിറ്റിക്കാര്‍ അമാന്തികരുത്…

ഏറ്റവും കുറഞ്ഞ ചെലവില്‍ രണ്ടു മൂന്നു മണിക്കുര്‍ നേരം ഏറ്റവും നല്ല മാനസികോല്ലാസം തരുന്ന കലയാണ് സിനിമ.. അതു കൊണ്ടു തന്നെയാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കലാരുപമായി സിനിമ മാറിയത്.. ആധുനിക സൗകര്യങ്ങളോടെ ഇരുന്നു കാണാനും.. ശബ്ദ ദൃശ്യ വിന്യാസങ്ങളുടെ ഏറ്റവും പുതിയ ടെക്‌നോളജി ആസ്വദിക്കുവാനും.. തിയേറ്റര്‍ എക്‌സ്പിരിയന്‍സ് തന്നെ വേണമെന്നു ചിന്തിക്കുന്നവരാണ് വലിയ വിഭാഗം പ്രേക്ഷകരും.. അതുകൊണ്ട് നല്ല ടെക്‌നിക്കല്‍ ക്വാളിറ്റി ഉള്ള സിനിമകള്‍ പ്ലാന്‍ ചെയ്തുകൊണ്ട് തിയേറ്ററുകള്‍ തുറന്നാല്‍ പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിക്കും എന്നു തന്നെയാണ് എന്റെ വിശ്വാസം..

കഴിഞ്ഞ വര്‍ഷം ഇതേ സാഹചര്യത്തില്‍ തിയേറ്ററുകള്‍ തുറന്നപ്പോള്‍ നമ്മളതു കണ്ടതാണ്.. ഇപ്പോള്‍ വാക്‌സിനേഷന്‍ കൂടി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ കുറച്ചുകൂടി പോസിറ്റീവായ സാഹചര്യമാണ്.. പക്ഷേ 50% സീറ്റിംഗ് കപ്പാസിറ്റിയില്‍ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ 100% എന്റര്‍ടൈന്‍മെന്റ് ടാക്‌സും ഒരു വര്‍ഷത്തേക്കെന്‍കിലും..സര്‍ക്കാര്‍ ഇളവു ചെയ്തു കൊടുക്കണം.. എങ്കിലേ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമില്ലാതെ പോകാന്‍ പറ്റു.. തിയേറ്ററുകളുടെ കറന്റ് ചാര്‍ജിലും ഇളവു നല്‍കണം..

കഴിന്നത്ര എന്തെല്ലാം ഇളവുകള്‍ നല്‍കിയും ഈ ഇന്‍ഡസ്ട്രിയെ തിരിച്ചു പിടിക്കാനുള്ള ശ്രമം ഈ സര്‍ക്കാരും സിനിമാ മന്ത്രിയും ചെയ്യേണ്ടതാണ്.. ജനങ്ങളുടെ മാനസികോല്ലാസത്തിനും സാംസ്‌കാരിക മേഘലയുടെ നിലനില്‍പിനും അതാവശ്യമാണ്.. ഗവണ്‍മെന്റിന് ഒരു ചെലവുമില്ലാതെ എത്രയോ ശതകോടികള്‍ നികുതി ഇനത്തില്‍ നേടിത്തന്ന ഒരു വ്യവസായത്തെ ആ മുന്‍ഗണനയില്‍ തന്നെ ഇടതുപക്ഷ സര്‍ക്കാര്‍ കാണും എന്നു ഞാന്‍ വിശ്വസിക്കുന്നു… പലിശക്കാര്‍ പഞ്ഞക്കാലത്തു കാശുണ്ടാക്കും എന്നു പറഞ്ഞ പോലെ ഈ കോവിഡ് കാലം ആമസോണിനും നെറ്റ്ഫ്‌ലിക്‌സിനുമൊക്കെ കൊയ്തു കാലമായിരുന്നു..

അക്കൂട്ടത്തില്‍ ചെല വിരലില്‍ എണ്ണാവുന്ന സിനിമാക്കാരും കോടികളുണ്ടാക്കി.. പക്ഷേ അതുകൊണ്ട് മലയാള ഫിലിം ഇന്‍ഡസ്ട്രിക്കോ ഇവിടുത്തെ ബഹുഭൂരി പക്ഷം വരുന്ന തൊഴിലാളിക്കോ ഒരു നേട്ടവും ഉണ്ടായില്ല.. അതിന് സിനിമ പഴയതു പോലെ തന്നെ എത്തണം.. അതിനായി എല്ലാ സിനിമാ സംഘടനകളും ചലച്ചിത്ര പ്രവര്‍ത്തകരും മുന്നോട്ടു വന്നാല്‍ വിജയിക്കാന്‍ സാധിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു..

Read more