'പുലിമുരുകനും ലൂസിഫറുമൊക്കെ വന്നില്ലായിരുന്നുവെങ്കില്‍ ഇന്‍ഡ്‌സ്ട്രി വളരില്ലായിരുന്നു, സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളെ അറ്റാക്ക് ചെയ്ത് ഇല്ലാതാക്കിയാല്‍ ഇന്‍ഡസ്ട്രിയ്ക്ക് നാശം'

സിനിമ ഇന്‍ഡ്‌സ്ട്രി നിലനില്‍ക്കണമെങ്കില്‍ പുലിമുരുകനും ലൂസിഫറുമൊക്കെയുള്ള വലിയ സിനിമകള്‍ ഓടേണ്ടതുണ്ടെന്ന് സംവിധായകന്‍ സിദ്ദിഖ്. സിനിമയ്ക്ക് വലിയ മാര്‍ക്കറ്റുണ്ടെന്ന് കാണിച്ചു കൊടുത്ത സിനിമകളാണ് ഇതു രണ്ടുമെന്നും അങ്ങനത്തെ സിനിമകള്‍ വന്നില്ലായിരുന്നുവെങ്കില്‍ ഇന്‍ഡ്‌സ്ട്രി വളരില്ലായിരുന്നു എന്നും സിദ്ദിഖ് പറയുന്നു.

“ഇന്‍ഡസ്ട്രി നിലനില്‍ക്കണമെങ്കില്‍ വലിയ സിനിമകള്‍ ഓടേണ്ടതുണ്ട്. മലയാള സിനിമാ ഇന്‍ഡസ്ട്രിക്ക് പെട്ടന്നൊരു കുതിപ്പുണ്ടാക്കിയ ചിത്രങ്ങളായിരുന്നു പുലിമുരുകനും ലൂസിഫറുമൊക്കെ. ഇത്രയും വലിയ മാര്‍ക്കറ്റുണ്ടെന്ന് കാണിച്ചു കൊടുത്ത സിനിമകളാണ് ഇതു രണ്ടും. അങ്ങനത്തെ സിനിമകള്‍ വന്നില്ലായിരുന്നുവെങ്കില്‍ ഇന്‍ഡ്‌സ്ട്രി വളരില്ലായിരുന്നു. നമ്മുടെ പുതു തലമുറ മനസിലാക്കാത്ത ഒരു കാര്യമുണ്ട്, സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളെ നിങ്ങള്‍ അറ്റാക്ക് ചെയ്ത് ഇല്ലാതാക്കിയാല്‍ അതുകൊണ്ട് നശിക്കാന്‍ പോകുന്നത് ഇന്‍ഡസ്ട്രി തന്നെയാണ്. പുതിയ ആളുകള്‍ക്ക് പോലും അവസരം ഉണ്ടാകാത്ത അവസ്ഥയാകും പിന്നെ സംജാതമാവുക.”

“തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ പോലുള്ള ചിത്രങ്ങള്‍ക്ക് ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമുകളിലടക്കം സ്വീകാര്യത ലഭിച്ചത് ഒരു വാതില്‍ അവിടെ തുറന്നതു കൊണ്ടാണ്. അത് തുറക്കാന്‍ തക്കവണ്ണം ശക്തിയുള്ളവരാണ് മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം. അവരുടെ സിനിമകളെ താറടിച്ച് കാണിക്കുന്നവര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് മാത്രം ആലോചിക്കുക.” കൗമുദിയുമായുള്ള അഭിമുഖത്തില്‍ സിദ്ദിഖ് പറഞ്ഞു.