കൂച്ചുവിലങ്ങ് പൊട്ടിച്ച് വെളിയില്‍ വരാന്‍ എന്നെ ആവേശനാക്കുന്നത് ഇവര്‍ തരുന്ന പ്രചോദനം, ഞാന്‍ വരും ജീവിക്കുന്ന സിനിമകളുമായി: ഭദ്രന്‍

പ്രേക്ഷക മനസ്സുകളെ ആവേശം കൊള്ളിച്ച മോഹന്‍ലാല്‍ സിനിമകളിലൊന്നാണ് സ്ഫടികം. കാലമെത്ര കഴിഞ്ഞാലും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ആടുതോമയും ചാക്കോ മാഷും തിളങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളാണ്. വര്‍ഷങ്ങള്‍ക്കിപ്പുറവും ആടുതോമയും സ്ഫടികവും ആഘോഷിക്കപ്പെടുമ്പോള്‍ സന്തോഷം പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ ഭദ്രന്‍.

സ്വന്തം വീടിന് “സ്ഫടികം” എന്ന പേര് നല്‍കിയിരിക്കുകയാണ് ഒരു ആരാധകന്‍. കാസര്‍ഗോഡ് പെരിയ സ്വദേശിയായ മനുവാണ് തന്റെ സ്വപ്നമായ വീടിന് സ്ഫടികം എന്ന് പേരിട്ടിരിക്കുന്നത്. ഈ വീടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

“”ഇത്തരം അനവധി പോസ്റ്റുകളും മെസ്സേജുകളുമാണ് അണയാതെ കത്തി നില്‍ക്കുന്ന എന്നിലെ അഗ്നിക്ക് ഇന്ധനം ആകുന്നത്. ഇവര്‍ തരുന്ന പ്രചോദനം ആണ് കെട്ടുമുറുകി കിടക്കുന്ന കൂച്ചുവിലങ്ങ് പൊട്ടിച്ച് വെളിയില്‍ വരാന്‍ എന്നെ ആവേശം ആക്കുന്നത്…””ഞാന്‍ വരും”” ജീവിക്കുന്ന സിനിമകളുമായി….”” എന്നാണ് ഭദ്രന്‍ കുറിച്ചിരിക്കുന്നത്.

1995ല്‍ ആണ് സ്ഫടികം പുറത്തെത്തിയത്. മോഹന്‍ലാല്‍ ആരാധകര്‍ ആഘോഷിച്ച സിനിമ കൂടിയാണ് സ്ഫടികം. സൗബിന്‍ ഷാഹിറിനെ നായകനാക്കി ഒരുക്കുന്ന ജൂതന്‍ എന്ന സിനിമയുടെ പണിപ്പുരയിലാണ് ഭദ്രന്‍ ഇപ്പോള്‍. മോഹന്‍ലാലിനെ നാകനാക്കി യന്ത്രം എന്ന ചിത്രമൊരുക്കും എന്നും ഭദ്രന്‍ അറിയിച്ചിരുന്നു.

Read more