'97 ല്‍ സ്ഫടികം 2 ചെയ്യാന്‍ എനിക്കൊരു നിര്‍മ്മാതാവ് 65 ലക്ഷത്തിന്റെ ബെന്‍സ് വാഗ്ദാനം ചെയ്തതാണ്, രണ്ടു കാര്യവും ആവശ്യപ്പെട്ടു'

കാലം എത്ര കഴിഞ്ഞാലും മായാതെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സിനിമയാണ് സ്ഫടികവും അതിലെ ആടുതോമ എന്ന കഥാപാത്രവും. 1995 മാര്‍ച്ച് 30 ന് പുറത്തിറങ്ങിയ ചിത്രം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, റെയ്ബാന്‍ ഗ്ലാസ് വെയ്ക്കുന്ന, മുണ്ടൂരി തല്ലുന്ന ആടുതോമയുടെ രൂപത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം വിലസുന്നുണ്ട്. ചിത്രം പുറത്തിറങ്ങി 25 വര്‍ഷം പിന്നിടുമ്പോഴും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള മുറവിളി അങ്ങ് ഇങ്ങ് ഉയരുന്നുണ്ട്. അത്തരത്തില്‍ ഒരു ആവശ്യവുമായി ഒരു നിര്‍മ്മാതാവ് സമീപിച്ച കാര്യം പറയുകയാണ് സംവിധായകന്‍ ഭദ്രന്‍.

“സ്ഫടികം റിലീസിനു ശേഷം രണ്ടു വര്‍ഷം കഴിഞ്ഞ് നിര്‍മാതാവ് ഗുഡ്‌നൈറ്റ് മോഹന്‍ എന്റെ വീട്ടില്‍ വന്നു. അന്നത്തെക്കാലത്ത് 65 ലക്ഷം രൂപ വില മതിക്കുന്ന മെഴ്‌സിഡീസ് ബെന്‍സ് – അദ്ദേഹം അത് ഒരു കൊല്ലമേ ഉപയോഗിച്ചുള്ളൂ- ഓഫര്‍ ചെയ്ത് എന്നോടു പറഞ്ഞു, സ്ഫടികം 2 ചെയ്യണം. നിങ്ങളുടെ സിനിമയുടെ കഥയൊന്നും എനിക്കു പ്രശ്‌നമില്ല, രണ്ടു കാര്യങ്ങള്‍ ഈ സിനിമയില്‍ ഉണ്ടായാല്‍ മതി. ഒന്ന്, ഇതിലെ തുണി പറിച്ച് ഇടി. രണ്ട്, കറുപ്പും ചുവപ്പും ഷോര്‍ട്‌സിട്ട് റയ്ബാന്‍ ഗ്ലാസ്സും വച്ചുള്ള രംഗം.”

“ഞാന്‍ കുറച്ച് നേരം നിശബ്ദനായി ഇരുന്ന ശേഷം പൊട്ടിച്ചിരിച്ചു. അദ്ദേഹം ചോദിച്ചു, “നിങ്ങള്‍ എന്താ ചിരിക്കുന്നത്”. ഞാന്‍ പറഞ്ഞു “നിങ്ങള്‍ ഇത്രയും പണം മുടക്കി ഇത്രയും സമയമെടുത്ത് ഉണ്ടാക്കിയ സിനിമ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും നിങ്ങള്‍ക്കു മനസ്സിലായില്ലല്ലോ. ചെകുത്താന്‍ എന്നെഴുതിയ അപ്പന്‍, തന്റെ മകന്‍ ചെകുത്താനായിരുന്നില്ല, സ്ഫടികമായിരുന്നു എന്നു തിരിച്ചറിയുന്നതാണ് ആ സിനിമയുടെ കാതല്‍”.

“അങ്ങനെ എന്നെന്നേക്കുമായി ചെകുത്താനെ മായിച്ച് സ്ഫടികം എന്നെഴുതിവച്ചു പോയ ആ അപ്പന്‍ വില്ലന്മാരാല്‍ കൊല്ലപ്പെടുകയും മകന്‍ ജയിലിലേക്ക് പോകുകയും ചെയ്യുന്നു. ആ മകന്‍ തിരിച്ചുവന്ന് വീണ്ടും ചെകുത്താനാകുമോ? അതിലൊരു മാറ്റം നമ്മള്‍ ഉണ്ടാക്കിക്കഴിഞ്ഞിരിക്കുന്നു. പിന്നെ എങ്ങനെയാണ് അയാള്‍ വീണ്ടും ഗുണ്ടയുടെ വേഷമണിഞ്ഞ് ആ ജീവിതത്തിലേക്കു തിരിച്ചുപോകുന്നത്. എന്തായിരുന്നു ആടുതോമയുടെ പ്രശ്‌നം? എന്നെ മനസ്സിലാക്കാതെ, എന്റെ കുട്ടിക്കാലം മനസ്സിലാക്കാതെ, എന്നെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് എന്റെ പ്രതിഭയെയും പ്രകാശത്തെയും നല്ല വഴിക്കു തിരിക്കാതെ നിങ്ങള്‍ എന്നെ വളരെ മോശമായി വളര്‍ത്തിയതിന്റെ പ്രശ്‌നമാണ്. എന്ന് അപ്പന്‍ അതു മനസ്സിലാക്കിയോ അന്നു മകന്‍ മാറി സ്ഫടികമായി. അപ്പോള്‍ എങ്ങനെയാണ് ഒരു പാര്‍ട്ട് 2 ഉണ്ടാവുക”. ഇതാണു ഞാന്‍ മറുപടിയായി പറഞ്ഞത്. മനോരമയുമായുള്ള ഒരു അഭിമുഖത്തില്‍ ഭദ്രന്‍ പറഞ്ഞു.