'എന്റെ ഉറക്കം കെടുത്തിയ രാത്രി'; മരട് വിഷയത്തില്‍ പ്രതികരിച്ച് ഭദ്രന്‍

മരടിലെ ഫ്‌ളാറ്റ് വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ഭദ്രന്‍. ഗവണ്മെന്റും കോടതിയുമൊക്കെ എല്ലാം മനുഷ്യന്റെ നിലനില്‍പിന് വേണ്ടിയല്ലേ എന്നും ഇതിനു കാരണം ആയവരെ തിരിച്ചറിയാതെ പോയാല്‍ അതാണ് ഏറ്റവും വലിയ കുറ്റമെന്നും ഭദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഭദ്രന്റെ കുറിപ്പ്…

എന്റെ ഉറക്കം കെടുത്തിയ രാത്രി. വിഷയം : മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ തന്നെ.
അവിടത്തെ കറന്റ്, ഗ്യാസ്, വെള്ളം ഇതെല്ലാം മൂന്ന് ദിവസത്തിനകം കട്ട് ചെയ്യാന്‍ പോകുന്നു എന്ന ഇന്നലത്തെ ടി. വി വാര്‍ത്ത എന്നെ അസ്വസ്ഥനാക്കി. ഈ തീരുമാനം എടുത്ത ഭാരവാഹികളോട് ഒരു അപേക്ഷ ഉണ്ട്. എന്റെ കേരളത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു രണ്ടു കെടുതികള്‍. മൂന്നാമത് ഒരു ദുരന്തം കൂടി അറിഞ്ഞു കൊണ്ട് വരുത്തിവയ്ക്കരുത്. അവിടെ രോഗികള്‍, പ്രായമായവര്‍, സ്‌കൂളില്‍ പോകുന്ന കുട്ടികള്‍, ഡയാലിസിസിനു വിധേയരായിക്കൊണ്ടിരിക്കുന്നവരും ഉണ്ട്. എനിക്ക് പലരെയും നേരിട്ട് അറിയാം. ആകെ ഉള്ളതെല്ലാം വിട്ട് ബാങ്ക് ലോണ്‍ എടുത്തു കിടപ്പാടം സ്വന്തമാക്കിയവരാണിവര്‍. അറിഞ്ഞു കൊണ്ട് അവരുടെ ജീവിതത്തില്‍ ആസിഡ് കോരി ഒഴിക്കുന്ന പോലെയാണ് ഈ തീരുമാനം.

ഇവിടുത്തെ ഗവണ്മെന്റ്, കോടതി ഒക്കെ കൂടി ആലോചിച്ച് ഒരു ശാശ്വത പരിഹാരം എടുത്തേ മതിയാകൂ. ഗവണ്മെന്റും കോടതിയുമൊക്കെ എല്ലാം മനുഷ്യന്റെ നിലനില്‍പിന് വേണ്ടിയല്ലേ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിനു കാരണം ആയവരെ തിരിച്ചറിയാതെ പോയാല്‍, അതാണ് ഏറ്റവും വലിയ കുറ്റം. ഇത്രയും കൂടിയെങ്കിലും എനിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ ഇവിടുത്തെ ഒരു പൗരന്‍ അല്ലാതായിമാറും.

Read more